Image

ദീപക്കിന്റെ മരണം ; പുരുഷന്‍മാര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെൽപ് ലൈൻ വേണം, കേസ് സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന് മെന്‍സ് അസോസിയേഷന്‍

Published on 21 January, 2026
ദീപക്കിന്റെ മരണം ; പുരുഷന്‍മാര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെൽപ് ലൈൻ വേണം, കേസ് സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന് മെന്‍സ് അസോസിയേഷന്‍

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് മെന്‍സ് അസോസിയേഷന്‍. സംഭവം സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നാണ് ആവശ്യം.

യുവതിയെ സംരക്ഷിക്കാന്‍ പെലീസ് ശ്രമിക്കുന്നതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. യുവതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കണമെന്നും, വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ മൊബൈല്‍ ഫോണിലാണ് ബസിലെ വിഡിയോ എഡിറ്റു ചെയ്തത്. അതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കണം. ദീപക് യുവതിയോട് മോശമായി പെരുമാറിയെന്നത് തെറ്റായ പ്രചാരണമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

3.17 ലക്ഷം രൂപ ദീപക്കിന്റെ കുടുംബത്തിനു കൈമാറിയതായി വീട് സന്ദര്‍ശിച്ചശേഷം അസോസിയേഷന്‍ പ്രതിനിധി രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷന്‍മാര്‍ക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ സംവിധാനം ഒരുക്കാനാണ് അസോസിയേഷന്റെ തീരുമാനമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

വിഡിയോ ചിത്രീകരിച്ച ഷിംജിത മുസ്തഫ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയതായാണു സൂചന. യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോണ്‍ കണ്ടെത്താനാണു പൊലീസിന്റെ ശ്രമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക