
അനധികൃത കുടിയേറ്റക്കാർ ബലാൽസംഗം ചെയ്‌തു കൊലപ്പെടുത്തിയ കുട്ടികളുടെ കുടുംബങ്ങളെ ആദരിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് കോൺഗ്രസിൽ സംസാരിക്കുമ്പോൾ എണ്ണീറ്റു നിന്നില്ല എന്നതിന്റെ പേരിൽ മിഷിഗണിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് റെപ്. ശ്രീ തനെദർക്കെതിരെ വിമർശനം. "ഈ പ്രസിഡന്റിനെ ആദരിക്കാൻ താൻ തയ്യാറില്ല" എന്നാണ് തനെദർ നൽകുന്ന മറുപടി.
ഫോക്സ് ന്യൂസിൽ ഷോൺ ഹാനിറ്റി ഈ വിഷയം ഉന്നയിച്ചപ്പോൾ തനെദർ വ്യക്തമായി തന്നെ പ്രതികരിച്ചു: "ഈ പ്രസിഡന്റിനെ കൊണ്ടു ഞാൻ മടുത്തു. എനിക്കദ്ദേഹത്തെ ബഹുമാനിക്കാൻ കഴിയില്ല."
12 വയസുള്ള ഒരു കുട്ടിയെ ഇല്ലീഗൽ ഇരയാക്കിയെന്നു ചൂണ്ടിക്കാട്ടി ഹാനിറ്റി ചോദിച്ചു: "അത്തരം കുടുംബങ്ങളെ നിങ്ങൾ ആദരിക്കേണ്ടതല്ലേ? അതു ചെയ്യാത്തതു രാഷ്ട്രീയം കളിക്കുന്നതു കൊണ്ടല്ലേ?"
തനെദർ പറഞ്ഞു: "പ്രസിഡന്റ് നുണ പറയുകയാണ്. അദ്ദേഹമാണ് ഒരു ദുരന്തം രാഷ്ട്രീയമാക്കുന്നത്."
തനെദറിനു പുറമേ പല ഡെമോക്രാറ്റുകളും ട്രംപ് സംസാരിക്കുമ്പോൾ ഇരിക്കുകയാണ് ചെയ്തതെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നു. ഇരയാക്കപ്പെട്ട ജോസിലിന്റെ 'അമ്മ അലക്സിസ് നുങ്കര ഉൾപ്പടെയുള്ളവർ ഡെമോക്രാറ്റുകളെ ആക്ഷേപിച്ചെന്നു പത്രം പറഞ്ഞു. "ഇവരൊന്നും കോൺഗ്രസിൽ ഇരിക്കാൻ യോഗ്യരല്ല. യുഎസ് പൗരന്മാർക്ക് അവർ നാണക്കേടാണ്."
ആക്രമിക്കപ്പെട്ട കുടുംബങ്ങളുമായി ബന്ധപ്പെട്ടോ എന്നു തനെദറോട് ഹാനിറ്റി ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹം പറഞ്ഞുവത്രേ: "ഞാൻ എന്റെ വോട്ടർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവരെ ഐസ് നിരന്തരം ഭീതിപ്പെടുത്തുകയാണ്."
ഐസ് അടച്ചു പൂട്ടണം എന്നാവശ്യപ്പെടുന്ന പ്രമേയം തനെദർ കോൺഗ്രസിൽ കൊണ്ടുവന്നിട്ടുണ്ട്. "അവരെ ഇനി നന്നാക്കാൻ ആവില്ല. കുടിയേറ്റ നയത്തിനു കൂടുതൽ മനുഷ്യത്വം ഉണ്ടാവണം."
Rep. Thanedar justifies sitting as Trump spoke