
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ വസതിയിലാണ് ആശ ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ വിഷാദ രോഗമാണ് സ്വന്തം ജീവനെടുക്കുന്നതിലേക്ക് ആശയെ നയിച്ചതെന്ന് പോലീസ് അറിയിച്ചു. മല്ലേശ്വരത്തെ വസതിയിൽ ശനിയാഴ്ചയാണ് സംഭവം.
ആശാ രഘുവിനെ വീടിനുള്ളിലെ ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുടുംബാംഗങ്ങൾ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ആശാ രഘുവിന് ഒരു മകളുണ്ട്. രണ്ട് വർഷം മുൻപ് ആശാ രഘുവിന്റെ ഭർത്താവ് കെസി രഘു അന്തരിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം ആശാ രഘു വിഷാദത്തിലായിരുന്നെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.