
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ആലപ്പുഴ ചെങ്ങന്നൂരിലുള്ള തന്ത്രിയുടെ വീട്ടിലാണ് എസ്‌ഐടി സംഘം പരിശോധന നടത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് എസ്‌ഐടി സംഘം പരിശോധന നടത്തിയത്.
അതേസമയം, സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്ന് ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
പരിശോധനയിൽ രക്തസമ്മർദം ഉയർന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്ടർമാർ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടർ വിനു പറഞ്ഞു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ഡോ. വിനു പറഞ്ഞു.