Image

അന്നേ അറിയാമായിരുന്നു നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്; ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍

Published on 07 December, 2025
അന്നേ അറിയാമായിരുന്നു  നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്; ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  ഇ പി ജയരാജന്‍

കണ്ണൂര്‍: ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍. അന്നേ തനിക്ക് അറിയാമായിരുന്നു ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്നും ഇതിന്റെ മാനേജ്‌മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇന്‍ഡിഗോയുമായുള്ള തന്റെ പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി സര്‍വീസുകള്‍ കൂട്ടത്തോടെ ഇന്‍ഡിഗോ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായ പശ്ചാത്തലത്തില്‍ മുന്‍ അനുഭവം ഓര്‍ത്തെടുത്ത് കൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം.

'അന്നേ എനിക്ക് അറിയാമായിരുന്നു. ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്ന്. എന്തുകൊണ്ട്? അന്ന് അവര്‍ എടുത്ത നിലപാട് അതായിരുന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലുള്ള ചില നേതാക്കള്‍ ഇന്‍ഡിഗോ മാനേജ്‌മെന്റുമായി യോജിച്ച് കൊണ്ടാണ് എന്നെ ഉപരോധിക്കുന്ന തീരുമാനം എടുത്തത്. അന്നേ എനിക്ക് അറിയാം. ഇതിന്റെ മാനേജ്‌മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന്. അന്നത്തെ നില വച്ച് ഞാന്‍ ഒരു തീരുമാനമെടുത്തു. ഞാന്‍ പിന്നെ കുറെ നാളത്തേയ്ക്ക് ഇന്‍ഡിഗോയില്‍ കയറിയില്ല. പക്ഷേ സീതാറാം യെച്ചൂരി മരിച്ചു. അപ്പോള്‍ എന്റെ പ്രശ്‌നം ബഹിഷ്‌കരണം അല്ല. എത്രയും പെട്ടെന്ന് യെച്ചൂരിയുടെ മൃതശരീരം കിടക്കുന്ന എകെജി ഭവനില്‍ എത്തണമെന്നായിരുന്നു. അതുകൊണ്ട് ഞാന്‍ ഒന്നും നോക്കിയില്ല. കോഴിക്കോട് പോയി. അപ്പോള്‍ അവിടെ ഇന്‍ഡിഗോ മാത്രമേയുള്ളൂ. ഞാന്‍ അതില്‍ കയറി പോയി.'- ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

'ബിജെപി സര്‍ക്കാരാണ് ഇതിന് മറുപടി പറയേണ്ടത്. വിമാന സര്‍വീസ് റദ്ദ് ചെയ്യുന്നത് മാത്രമല്ല. എത്രയാണ് നിരക്ക് വാങ്ങുന്നത്. അംഗീകൃത ഫെയറിന്റെ ഇരട്ടിയാണ് വാങ്ങുന്നത്. 75000 രൂപയാണ് ഡല്‍ഹിയിലേക്ക് എങ്കില്‍ എത്രയാണ് അവര്‍ വാങ്ങുന്നത്. സീസണ്‍ വെച്ച് കൊയ്ത്തല്ലേ. ഇത് നോക്കാനും പറയാനും ഒരു കേന്ദ്ര സര്‍ക്കാര്‍ ഉണ്ടായിരുന്നോ? വ്യോമയാന മന്ത്രാലയം ഉണ്ടായിരുന്നോ? അതിന് ഒരു വകുപ്പ് മന്ത്രി ഉണ്ടായിരുന്നോ? ഇപ്പോഴും വിമാന സര്‍വീസുകള്‍ കൊയ്ത്ത് നടത്തുകയല്ലേ? കമ്പനികള്‍ പണം ഉണ്ടാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നുണ്ടോ? ഞങ്ങള്‍ക്ക് ഇടപെടാന്‍ പറ്റിയിരുന്നുവെങ്കില്‍ ഇതിനകം ഇടപെട്ടിട്ടുണ്ടാകും. 

അവരുമായുള്ള പ്രശ്‌നം തീര്‍ന്നിട്ടില്ല. അന്ന് പറഞ്ഞത് അവസാനിക്കുന്നില്ലല്ലോ? അവര്‍ ചെയ്തത് തെറ്റല്ലേ. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാന്‍ പോയ ആളുകളെക്കാളും അതിനെ പ്രതിരോധിച്ച എനിക്ക് ശിക്ഷ. അവരുടെ നിലപാട് എന്തായിരുന്നു?.ശരിക്കും എനിക്ക് അവാര്‍ഡ് തരേണ്ടതായിരുന്നു. എന്നാല്‍ അവര്‍ കുറ്റവാളികളെ സംരക്ഷിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലുള്ള എംപിയാണ് ഇടപെട്ടത്. ബിജെപി സര്‍ക്കാരിന്റെ വ്യോമയാന വകുപ്പുമായി ചേര്‍ന്നാണ് അത് ചെയ്തത്. ഇന്‍ഡിഗോ, നിങ്ങള്‍ നന്നാവൂ. ജീവനക്കാര്‍ക്ക് ശമ്പളമെല്ലാം കൊടുത്ത് യാത്രക്കാരെ യജമാനന്മാരായി കണ്ട് നന്നായി പ്രവര്‍ത്തിക്കുക. തെറ്റായ പ്രവണതകള്‍ തിരുത്തി മാനേജ്‌മെന്റ് മുന്നോട്ടുപോകൂ'- ഇ പി ജയരാജന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക