
കേന്ദ്രസർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കരാർ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. കരാറിൽ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ കാര്യമാണെന്നും അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തതെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
മന്ത്രി വി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്രപ്രധാനെ കണ്ടിട്ടുണ്ടെന്നും കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പക്ഷെ കരാർ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചിട്ടില്ല. കർണാടക, ഹിമാചൽ സർക്കാരുറുകൾ യഥേഷ്ടം ഫണ്ട് വാങ്ങി. കോൺഗ്രസ് സർക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സർക്കാരുകളുടെ നിലപാടുകളെ ദുർബലമാക്കിയതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു