
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദിൻ്റെ (ജെഇഎം) വനിതാ വിഭാഗത്തിൽ 5,000-ത്തിലധികം പേരെ റിക്രൂട്ട് ചെയ്തതായി തലവൻ മസൂദ് അസ്ഹർ വെളിപ്പെടുത്തി. റിക്രൂട്ട് ചെയ്യപ്പെട്ട ഈ വനിതാ കേഡർമാർക്ക് ആത്മഹത്യാ ദൗത്യങ്ങൾക്കായി പരിശീലനം നൽകുകയും തീവ്രവാദ ചിന്താഗതിയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ഭീകര സംഘടനയുടെ പ്രവർത്തന വ്യാപ്തി വിപുലപ്പെടുത്തുന്നതിനായുള്ള തന്ത്രപരമായ നീക്കമായാണ് ഈ റിക്രൂട്ട്മെൻ്റ് വിലയിരുത്തപ്പെടുന്നത്.
ജെഇഎമ്മിന്റെ വനിതാ വിഭാഗം 'ജമാഅത്ത് ഉൽ മോമിനാത്ത്' എന്ന പേരിലാണ് അറിയപ്പെടുന്നത്. മസൂദ് അസ്ഹറിൻ്റെ സഹോദരി സഈദയുടെ നേതൃത്വത്തിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. അടുത്തിടെ ഒരു സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് മസൂദ് അസ്ഹർ വനിതാ വിംഗിന്റെ വളർച്ചയെക്കുറിച്ച് വിശദീകരിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 5,000-ത്തിലധികം സ്ത്രീകൾ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, സംഘടനയിൽ ചേരുന്ന സ്ത്രീകൾ മരണശേഷം നേരിട്ട് സ്വർഗ്ഗത്തിലേക്ക് പോകുമെന്ന് മസൂദ് അസ്ഹർ ഉറപ്പ് നൽകിയതായി മുൻപ് ഇന്ത്യ ടുഡേ പുറത്തുവിട്ട ഒരു ഓഡിയോ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
റിക്രൂട്ട്‌മെൻ്റും പരിശീലനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പാക് അധീന കശ്മീരിലെ (പിഒകെ) എല്ലാ ജില്ലാ തലങ്ങളിലും സംഘടനയുടെ ഓഫീസുകൾ സ്ഥാപിക്കാൻ മസൂദ് അസ്ഹർ ആഹ്വാനം ചെയ്തു. ഓരോ ജില്ലയിലും ഒരു വനിതാ തലവൻ്റെ (മുൻതസിമ) നേതൃത്വത്തിലായിരിക്കും ഈ ഓഫീസുകൾ പ്രവർത്തിക്കുക. ജെഇഎം വനിതാ വിംഗിന്റെ രൂപീകരണം, തീവ്രവാദ സംഘടനകളുടെ തന്ത്രപരമായ മാറ്റമാണ് സൂചിപ്പിക്കുന്നതെന്നും, തീവ്രവാദ പ്രവർത്തനങ്ങളിൽ സ്ത്രീകൾ പുതിയ മുഖങ്ങളായി ഉയർന്നുവരുന്നതായും വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
English summary:
5,000 women cadres for suicide missions; 'Straight to heaven if killed'; Sister's leadership; Masood Azhar's shocking revelation.