
‘വൃക്ഷ മാതാവ്’ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക (114) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1911 ജൂൺ 30-ന് തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് അവർ ജനിച്ചത്.
കർണാടകയിലെ ഗ്രാമങ്ങളെ ഹരിതാഭമാക്കാൻ തിമ്മക്ക നടത്തിയ അശ്രാന്ത പരിശ്രമങ്ങളാണ് അവരെ പ്രശസ്തയാക്കിയത്. ബെംഗളൂരു സൗത്തിലെ രാമനഗര ജില്ലയിൽ ഹുളിക്കലിനും കുഡൂരിനും ഇടയിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിച്ചതോടെയാണ്, ‘മരങ്ങളുടെ നിര’ എന്നർഥം വരുന്ന 'സാലുമരദ' എന്ന പേര് അവർക്ക് ലഭിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് 2019-ലെ പത്മശ്രീ പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്. 2010-ൽ ഹംപി സർവകലാശാലയുടെ നഡോജ അവാർഡ്, 1995-ലെ നാഷണൽ സിറ്റിസൺ അവാർഡ്, 1997-ലെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് എന്നിവയും അവയിൽ പ്രധാനപ്പെട്ടതാണ്.
English summary:
Salumarada Thimmakka, the 'Mother of Trees' and Renowned Environmentalist, Passes Away