
മൈസൂരിലെ ചാമരാജ് നഗറിൽ വഴിയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ 72 വയസ്സുകാരന്റെ മരണത്തിന് പിന്നിലെ കാരണം ദുരൂഹതകൾ നിറഞ്ഞതായിരുന്നു. വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുണ്ടൽപേട്ടിന് സമീപം കാമരള്ളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സ്വാമി എന്ന വയോധികൻ്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരായ പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ പരാശിവമൂർത്തി സ്വാമിയിൽ നിന്ന് കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാൻ സ്വാമി നിരന്തരം സമ്മർദ്ദം ചെലുത്തിയതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
ബാക്കിയുള്ള പണം നൽകാമെന്ന് വാഗ്ദാനം നൽകി സ്വാമിയെ വിളിച്ചു വരുത്തിയ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്വാമിയുടെ കൈവശമുണ്ടായിരുന്ന 105 ഗ്രാം സ്വർണം കവർന്നെടുത്ത് പ്രതികൾ വീതിച്ചെടുത്തു. പോലീസ് ഈ സ്വർണം കണ്ടെടുക്കുകയും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
English summary:
Man Found Dead on Roadside: Three Arrested for Shocking Murder Over Financial Dispute