
തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയും മാതാപിതാക്കളും അറസ്റ്റിൽ. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മെഡിക്കൽ പ്രവേശനം നേടിയ ദിണ്ടിഗൽ പഴനി സ്വദേശിനി കാരുണ്യ ശ്രീദർശിനി (19), ഇവരുടെ പിതാവ് സോക്കനാഥർ, മാതാവ് വിജയ മുരുകേശ്വരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാരുണ്യ ശ്രീദർശിനിക്ക് നീറ്റ് പരീക്ഷയിൽ യഥാർത്ഥത്തിൽ ലഭിച്ചത് 228 മാർക്ക് മാത്രമായിരുന്നു. എന്നാൽ, ഇവർ 456 മാർക്ക് ലഭിച്ചെന്ന് കാണിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു. ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദിണ്ടിഗൽ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.
സർക്കാർ ലാൻഡ് സർവേയറാണ് കാരുണ്യയുടെ പിതാവായ സോക്കനാഥർ. തട്ടിപ്പിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെയും അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥികളുടെ പട്ടിക ചെന്നൈയിലെ ഡയറക്ടറേറ്റിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് കോളേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, ഇന്ന് വൈകിട്ടോടെ മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
English summary:
NEET exam scam: Student who gained medical admission with a fake certificate, along with her parents, arrested.