
മുതിർന്ന മാധ്യമപ്രവർത്തകനും പ്രശസ്ത എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (TJS George) അന്തരിച്ചു. 97 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച മാധ്യമ കുലപതിയാണ് ടി.ജെ.എസ്. ജോർജ്. പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്വദേശിയാണ് അദ്ദേഹം.
മുംബൈയിലെ ഫ്രീ പ്രസ് ജേർണലിൽ നിന്നാണ് ടി.ജെ.എസ്. ജോർജ് തൻ്റെ മാധ്യമപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ, ഏഷ്യാവീക്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഡിറ്റോറിയൽ അഡ്വൈസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിൻ്റെ 'ഘോഷയാത്ര' എന്ന ആത്മകഥ ഏറെ പ്രസിദ്ധമാണ്. വി.കെ. കൃഷ്ണമേനോൻ, എം.എസ്. സുബ്ബലക്ഷ്മി, പോത്തൻ ജോസഫ് തുടങ്ങിയ പ്രമുഖരുടെ ജീവചരിത്രങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ടി.ജെ.എസ്. ജോർജിൻ്റെ മാധ്യമ ലോകത്തെ സംഭാവനകൾ പരിഗണിച്ച് 2011-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2017-ൽ സ്വദേശാഭിമാനി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഭാര്യ അമ്മു ജോർജ് ആണ്. പ്രശസ്ത എഴുത്തുകാരനായ ജീത് തയ്യിലും ഷേബ തയ്യിലുമാണ് മക്കൾ.
English summary:
Veteran journalist TJS George passes away; the Padma Bhushan awardee was 97.