
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് വുഷു താരങ്ങള്‍ക്ക് ഏഷ്യൻ ഗെയിംസിനുള്ള വീസ നിഷേധിച്ച ചൈനയുടെ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ.
വനിതാ താരങ്ങളായ ന്യേമൻ വാങ്‌സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവര്‍ക്കാണ് ട്രാവല്‍ ഡോക്യുമെന്റ് ലഭിക്കാത്തത്. നേരത്തെ ഗെയിംസ് സംഘാടകരില്‍നിന്ന് ഇവര്‍ക്ക് അക്രഡിറ്റേഷൻ കാര്‍ഡുകള്‍ ലഭിച്ചിരുന്നു. വുഷു ടീമിലെ മറ്റ് അംഗങ്ങള്‍ ബുധനാഴ്ച തന്നെ പുറപ്പെട്ടിരുന്നു.
പ്രതിഷേധ സൂചകമായി കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ചൈനയിലേക്കുള്ള യാത്ര റദ്ദാക്കി. ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യൻ പൗരന്മാരെ രണ്ടായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി.