Image

പ്രശ്നപദങ്ങൾ ( കഥ: പുഷ്പമ്മ ചാണ്ടി )

Published on 27 June, 2023
പ്രശ്നപദങ്ങൾ ( കഥ: പുഷ്പമ്മ ചാണ്ടി )

ആദ്യമൊക്കെഈ കല്യാണത്തിന് അവൾക്കു തീരെ താല്പര്യമില്ലായിരുന്നു. വരുൺ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ അയാളെ പിടിച്ചില്ല  , പക്ഷെ  അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഭർത്താവിനും അയാളെ വളരെ ഇഷ്ടമായി .  

കാണാൻ സുന്ദരൻ ആണെങ്കിലും ആ ചിരിയിൽ ഒരു ചെറിയ വില്ലൻ ഒളിച്ചിരിപ്പുണ്ടോ എന്നവൾക്കു തോന്നി .

പിന്നെ വിവരം അറിയിക്കാം എന്ന് അച്ഛൻ പറഞ്ഞപ്പോൾ , അയാൾ അവളുടെ ഫോൺ നമ്പർ വാങ്ങി . രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിളിച്ചു .
ഗുഡ് മോർണിംഗ് , ഗുഡ് നൈറ്റ്, എനിക്ക് തന്നെ വളരെ ഇഷ്ടമായി അങ്ങനെ പോയി മെസ്സേജുകൾ .  

അവൾ ഒരു ദുർബല നിമിഷത്തിൽ അയാളെ ഇഷ്ടപ്പെട്ടു തുടങ്ങി . അയാളാണ് ആദ്യമായി  "തന്നെ എനിക്ക് ഇഷ്ടമായി"  എന്ന് പറഞ്ഞത് . 

പഠനകാലത്ത് ഒരാളെയും നോക്കാൻ ധൈര്യം വന്നില്ല , ആരും അവളോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടുമില്ല .

സ്നേഹത്തിൽ ചാലിച്ച വാക്കുകൾ . 
ചില മനുഷ്യർ ഉണ്ടല്ലോ അവർക്കു നമ്മളെ പറഞ്ഞു പറ്റിക്കാൻ സാധിക്കും , കൂടെക്കൂടി കൂട്ടിലാക്കി അങ്ങ് കൊണ്ടുപോകും . കൂടു തുറക്കാൻ നോക്കുമ്പോളാണ് അത് തുറക്കാൻ പറ്റാത്ത ഒരു പൂട്ടാണെന്നു മനസ്സിലാക്കുന്നത് . അപ്പോഴേക്കും അകപ്പെട്ടു പോയിരിക്കും . 

അവൾക്കു കൂടുതൽ ഒന്നും ആലോചിക്കാൻ സാധിച്ചില്ല. അപ്പോഴേക്കും കല്യാണം കഴിഞ്ഞിരുന്നു . 

അച്ഛനും അമ്മയും , ചേച്ചിയുമൊക്കെ നല്ല സ്നേഹമുള്ളവർ ആണ് , ജോലി സ്ഥലത്തേക്ക് വീട് മാറിയപ്പോൾ മുതൽ ആണ് അവൾ അയാളെ വെറുത്തു തുടങ്ങിയത് . ആദ്യം ഒന്നും അയാൾ പറയുന്നതിന്റെ അർത്ഥം അവൾക്കു മനസ്സിലായില്ല .
അത് എന്താണ് എന്ന് ചോദിക്കുമ്പോൾ 
" പിന്നെ ഒന്നും അറിയാത്ത കുഞ്ഞു കൊച്ചല്ലേ , പോടി അവിടുന്ന് , ഓരോ വേഷം , നിൻറെ അപ്പൻ പോലീസിൽ അല്ലേ , അയാൾക്ക്‌ ഇതിലും വലിയ തെറി അറിയാമല്ലോ , 

അച്ഛൻ പോലീസിൽ ആണെങ്കിലും ഒരിക്കൽ പോലും വീട്ടിൽ അങ്ങനെ ഒന്നും പറഞ്ഞു കേട്ടിട്ടില്ല .

മലയാളത്തിൽ ഇത്രയും അസഭ്യ വാക്കുകൾ ഉണ്ടെന്നും അവൾക്കറിയില്ലായിരുന്നു . ചിലതെല്ലാം അയലത്തെ മാധവൻ ചേട്ടനും ചേച്ചിയും വഴുക്കു കൂടുമ്പോൾ ചേട്ടൻ ചേച്ചിയെ വിളിക്കുന്നത് കാതിൽ വീണിട്ടുണ്ട് . വഴക്കിട്ട് അവശനായ ചേട്ടൻ മുറ്റത്തിന്റെ നടുവിൽ കുത്തിയിരുന്നു ഉറക്കെ വിളിക്കും 
" എടീ ശോഭേ കുറച്ചു സംഭാരം കൊണ്ടുവാ , മടുത്തു പോയി , അതെങ്ങനെയാ അവള് എന്നെ കൊണ്ടു പറയിച്ചേ അടങ്ങൂ "

സത്യമായിട്ടും ആ ചേച്ചി ഒരു പഞ്ചപാവം ആണ് , കള്ളു കുടിച്ചാൽ ചേട്ടന് അവരെ രണ്ടു പറഞ്ഞില്ലേ സമാധാനം കിട്ടില്ല . കൂടുതലും  ചേട്ടൻ  അവരുടെ അമ്മയെയും അപ്പനെയും ആണ് പറയുന്നത്, അത് പറഞ്ഞാലേ ചേച്ചിക്ക് വേദനിക്കൂ എന്നയാൾക്ക്‌ അറിയാം .മറ്റുള്ളവരെ മനപൂര്‍വ്വം വേദനപ്പിച്ചു അതിൽ ആനന്ദം കണ്ടെത്തുന്നവർ . വരുണും ആ ഗണത്തിൽ പെട്ടയാൾ .
ആദ്യമെല്ലാം അർഥം ചോദിച്ചു അപഹാസ്യ പെട്ട്. പിന്നെയവൾ  ഒരു ബുക്ക് എടുത്തു അയാൾ പറയുന്നത് എഴുതി വെക്കാൻ തുടങ്ങി , നിഘണ്ടുവിൽ  ഇല്ലാത്ത വാക്കുകൾ അല്ലേ അയാൾ പറയുന്നത് . 

മനുഷ്യർക്ക് അറപ്പുളവാക്കുന്ന വാക്കുകൾ 
" തെണ്ടി, പട്ടി "  പിന്നെ കുറെ ചെറിയ കുഴപ്പം ഇല്ലാത്ത വാക്കുകൾ അതിനപ്പുറം ആരെയും ഒന്നും പറയാൻ അറിയാഞ്ഞ അവൾക്കു ഒരു ഇരുന്നൂറ് പേജ് ബുക്ക് നിറയെ ശബ്‌ദകോശത്തിൽ ഇല്ലാത്ത പദങ്ങൾ , പദപ്രയോഗങ്ങൾ കിട്ടി. 
കാറ് ഓടിക്കുമ്പോൾ മുൻപിൽ പോകുന്ന ആള് എന്തെങ്കിലും ഒന്നു കാണിച്ചാൽ അവരെ തെറി പറഞ്ഞുകൊണ്ടായിരിക്കും അയാൾ വണ്ടി ഓടിക്കുന്നത് . അയാൾ അല്ലല്ലോ അത് കേൾക്കുന്നത് , കൂടെ ഇരിക്കുന്ന താനല്ലേ . അതിനും വല്ലതും വായു തുറന്നു പറഞ്ഞാൽ 
" നീ അവന്റെ ഭാര്യയോ അതോ എൻ്റെ കെട്ടിയവളോ "

സ്നേഹത്തിലും അല്ലാതെയും പലതും പറഞ്ഞെങ്കിലും അയാളുടെ അസഭ്യ പ്രയോഗത്തിന് കുറവുണ്ടായില്ല .

ഒരു ദിവസം അവൾക്കു വല്ലാത്ത  തലവേദന കൊണ്ട് ഒരു ആസ്പിരിൻ കഴിച്ചു കിടന്നു ഒന്ന് ഉറങ്ങി പോയി. ഉറക്കെയുള്ള തെറിവിളി കേട്ടാണ് അവൾ കണ്ണ് തുറന്നതു .

പിന്നെ ഒട്ടും ചിന്തിച്ചില്ല , അയാളുടെ തെറിവായിൽ നിന്നും വന്നതൊക്കെ എഴുതി വെച്ച ബുക്കെടുത്തവൾ ഉച്ചത്തിൽ വായിച്ചു തുടങ്ങി . 

അയാൾക്ക് തിരികെ ഒരു വാക്കും പറയാൻ  സമയം കൊടുക്കാതെ അവളതു മുഴുവനും വായിച്ചു തീർത്തു .

തൻ്റെ സാധനങ്ങൾ എടുത്തു വാതിൽ വലിച്ചടച്ചു നടന്നു നീങ്ങുമ്പോൾ 
"അല്ല നിനക്ക് ഇത് ഇത്രയും വിഷമം ആയിരുന്നെങ്കിൽ എന്താ മോളെ പറയാഞ്ഞത് ?"

തിരികെ നിന്നു  അവൾ ..
" മോളോ ......' 

ബാക്കി ഇടവിടാതെ അവൾ  പറഞ്ഞതൊന്നും കേൾക്കാൻ കഴിയാതെ അയാൾ കാതുകൾ രണ്ടു കൈകൾ കൊണ്ടും  അടച്ചു പിടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക