
ഇസ്ലാമിന്റെ ഏറ്റവും പരിപാവന തീർഥാടന കേന്ദ്രമായ മക്കയ്ക്കു നേരെ യെമെനിലെ ഹൂത്തി വിപ്ലവ സേന ആക്രമണം നടത്താൻ ശ്രമിച്ചുവെന്നു അറബ് മാധ്യമങ്ങൾ ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തു. മക്കയിലേക്കു ഹൂത്തികൾ വിക്ഷേപിച്ച ഡ്രോൺ തടുത്തതായി സൗദി അറേബ്യ പറഞ്ഞു.
എന്നാൽ ഇസ്‌ലാമിക ലോകം പ്രതിഷേധത്തിൽ പൊട്ടിത്തെറിച്ചപ്പോൾ ഹൂത്തികൾ ആരോപണം നിഷേധിച്ചു. അതു പച്ചക്കള്ളമാണെന്നു അവർ പറഞ്ഞു.
മക്കയിൽ വ്യോമാക്രമണം ഉണ്ടാവുമെന്ന് സൗദി അടിയന്തര ജാഗ്രത പ്രഖ്യാപിക്കയും ഉടൻ തന്നെ അതു പിൻവലിക്കയും ചെയ്തു.
ഹൂത്തി ആക്രമണങ്ങളെ തുടർന്നു സൗദിയുടെ യാൻബു തുറമുഖത്തു നിന്ന് എണ്ണ കയറ്റുമതി നിർത്തി വച്ചു. ചെങ്കടലിലെ തുറമുഖത്തു അരാംകോയുടെ കേന്ദ്രവും തെക്കൻ സൗദി അറേബ്യയിൽ വ്യോമ താവളവും ആക്രമിച്ചെന്നു ഹൂത്തികൾ അവകാശപ്പെട്ടു.
ഹൂത്തികളുടെ ആക്രമണത്തിൽ യാൻബുവിൽ തീ പിടിത്തം ഉണ്ടായതായി സൗദി സൈനിക വക്താവ് യഹ്യ സരി സ്ഥിരീകരിച്ചു. സൗദി ഈയാഴ്ച്ച 450 പ്രാവശ്യം വ്യോമാക്രമണം നടത്തിയെന്നു സരി പറഞ്ഞു.
പാക്കിസ്ഥാൻ ഒഴിഞ്ഞു മാറുന്നു
മക്കയിൽ സൗദിയും തുർക്കിയുമായി സൈനിക കരാർ ഒപ്പുവച്ച പാക്കിസ്ഥാൻ യെമെൻ-സൗദി അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അവർ അതിനു തയാറായില്ലെന്നാണ് റിപ്പോർട്ട്. കരാർ നടപ്പാക്കാൻ സമയമായില്ലെന്നു പാക്ക് പ്രതിരോധ മന്ത്രി ക്വാജാ മുഹമ്മദ് ആസിഫ് പറഞ്ഞു.
ഇസ്രയേലിന്റെ സഹായം സൗദി തേടിയെന്നു ഇസ്രയേലി മാധ്യമങ്ങൾ പറയുന്നുണ്ട്. ഒമാനിലെ യുഎസ് എംബസിയിൽ വച്ച് ഹൂത്തി പ്രതിനിധികളുമായി യുഎസ് ചർച്ച നടത്തിയെന്നു അതിനിടെ റോയിട്ടേഴ്‌സ് പറഞ്ഞു. ഹൂത്തികളെ 2025 മാർച്ചിൽ യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ജൂലൈയിൽ സൗദിക്കെതിരെ ആക്രമണങ്ങൾ ആരംഭിച്ച ഹൂത്തികൾ ചെങ്കടലിൽ ബാബ് അൽ മന്ദപ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടയുകയും ചെയ്തിട്ടുണ്ട്.
Saudis say Houthis targeted Makkah