
വാഷിങ്ടൺ: അമേരിക്കൻ തൊഴിലാളികൾക്ക് ദോഷം സംഭവിക്കാനും വഞ്ചിതരാകാനും സാധ്യതയുണ്ടെന്ന ആരോപണങ്ങളെ തുടർന്ന് ടെക്‌നോളജി സേവന കമ്പനിയായ കോഗ്നിസന്റിന്റെ സ്ഥിരം തൊഴിൽ സർട്ടിഫിക്കേഷൻ (PERM) അപേക്ഷകൾ യുഎസ് തൊഴിൽ വകുപ്പ് സസ്‌പെൻഡ് ചെയ്തു.
തൊഴിൽ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി എസ്പോസിറ്റോയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അമേരിക്കൻ തൊഴിലാളികൾക്കെതിരായ 'ഭീഷണികൾ' അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് ഫ്രോഡ് ടാസ്‌ക് ഫോഴ്സുമായി ചേർന്ന് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോഗ്നിസന്റിനെതിരായ ആരോപണങ്ങളുടെ വിശദാംശങ്ങളോ ബാധിച്ച അപേക്ഷകളുടെ എണ്ണമോ സസ്‌പെൻഷൻ എത്രകാലം തുടരുമെന്നോ വ്യക്തമാക്കിയിട്ടില്ല.
കോഗ്നിസന്റിനൊപ്പം ക്ലൗഡെറയുടെ PERM അപേക്ഷകളും സസ്‌പെൻഡ് ചെയ്തതായി ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. ഇരു കമ്പനികൾക്കെതിരെയും ക്രിമിനൽ കുറ്റം ചുമത്തിയതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കോഗ്നിസന്റ് അമേരിക്കയിൽ 1,500 കോളജ് ബിരുദധാരികളെ നിയമിക്കാനും 'ഫ്രണ്ടിയർ സർട്ടിഫൈഡ് എൻജിനീയർ', 'ഫ്രണ്ടിയർ ബിസിനസ് ഓപ്പറേറ്റർ' വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം 15,000 ആയി ഉയർത്താനും പദ്ധതിയിട്ടതിന് പിന്നാലെയാണ് നടപടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിൽ അമേരിക്കൻ തൊഴിലാളികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ രവി കുമാർ എസ് പറഞ്ഞു.
വിദേശ തൊഴിലാളികൾക്ക് തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമാണ് PERM. ഒരു തസ്തികയിലേക്ക് യോഗ്യരായ അമേരിക്കൻ തൊഴിലാളികളെ ലഭ്യമല്ലെന്നും വിദേശ തൊഴിലാളിയെ നിയമിക്കുന്നത് സമാന ജോലികളിലുള്ള അമേരിക്കൻ തൊഴിലാളികളുടെ വേതനത്തെയും തൊഴിൽ സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കില്ലെന്നും തൊഴിൽ വകുപ്പ് ഉറപ്പാക്കുന്നതാണ് ഈ സർട്ടിഫിക്കേഷൻ.
PERM നടപടിയും എച്ച്-1ബി വിസയും വ്യത്യസ്തമാണ്. അതിനാൽ PERM അപേക്ഷകൾ സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രം കമ്പനിയുടെ എച്ച്-1ബി അപേക്ഷകൾക്കും വിലക്ക് ഏർപ്പെടുത്തിയെന്ന് അർഥമില്ല.
അമേരിക്ക ആസ്ഥാനമായ കോഗ്നിസന്റിന്റെ ആഗോള ആസ്ഥാനം ന്യൂജേഴ്‌സിയിലെ ടീനക്കിലാണ്. 1994ൽ ചെന്നൈയിൽ സ്ഥാപിതമായ കമ്പനിക്ക് ഇന്ത്യയിലും വലിയ ജീവനക്കാരുടെ സാന്നിധ്യവും പ്രവർത്തനങ്ങളുമുണ്ട്.