
ടൊറന്റോ: പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ നിർവചിക്കാവുന്നതല്ല ഹിന്ദു സ്വത്വമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. വൈവിധ്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും അതിനുള്ളിലെ ഏകത്വം തിരിച്ചറിയുകയും ചെയ്യുന്നതാണ് ഹിന്ദു പാരമ്പര്യത്തിന്റെ അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ 2,000ത്തിലധികം ഹിന്ദുക്കളും അമേരിക്കയിലെ ഇന്ത്യക്കാരും പങ്കെടുത്ത ഹിന്ദു വിശ്വ ബന്ധു സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഭഗവത്. 'സൗഹൃദത്തിലൂടെ ലോകത്തെ ചേർത്തുപിടിക്കുക' എന്നതായിരുന്നു പരിപാടിയുടെ പ്രമേയം.
'ഹിന്ദു എന്ന വാക്കിനെ ഏതെങ്കിലും പ്രത്യേക ഭാഷയിലൂടെയോ ആരാധനാരീതിയിലൂടെയോ ജീവിതശൈലിയിലൂടെയോ നിർവചിക്കാനാകില്ല. ഇവയെല്ലാം മനുഷ്യരുടെ വൈവിധ്യത്തിന്റെ ഭാഗങ്ങളാണ്. ഹിന്ദുക്കൾ എല്ലാവരെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു' - ഭാഗവത് വ്യക്തമാക്കി.
വൈവിധ്യത്തിനടിയിൽ നിലനിൽക്കുന്ന ഏകത്വം തിരിച്ചറിയാൻ ഇന്ത്യയുടെ പാരമ്പര്യം മനുഷ്യരെ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതി, മതം, ഭാഷ, പാരമ്പര്യം, ജീവിതരീതി എന്നിവയിൽ വ്യത്യാസങ്ങൾ നിലനിന്നാലും അവ ഇല്ലാതാക്കുന്നതിലൂടെയല്ല ഇന്ത്യയുടെ ഏകത്വം സാധ്യമാകുന്നതെന്നും ഭഗവത് കൂട്ടിച്ചേർത്തു.
ലോകത്തെ 'എന്റേത്', 'മറ്റുള്ളവരുടേത്' എന്നിങ്ങനെ വേർതിരിക്കരുതെന്നും ഭൂമി മുഴുവൻ ഒരു കുടുംബമാണെന്ന ബോധമാണ് വേണ്ടതെന്നും ഭഗവത് തുറന്നടിച്ചു. എല്ലാറ്റിനും തുല്യമായ അന്തസ്സും പ്രാധാന്യവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശക്കുന്ന ഒരാളുടെ മുന്നിൽ ഭക്ഷണം കഴിക്കുമ്പോൾ അയാൾക്ക് ഭക്ഷണം നൽകാതെ കഴിയുന്നത് മനുഷ്യന് സ്വാഭാവികമായി സാധിക്കില്ലെന്നും ഭഗവത് ചൂണ്ടിക്കാട്ടി. മറ്റുള്ളവരിൽനിന്ന് ഭക്ഷണം തട്ടിയെടുക്കാനും ആവശ്യക്കാരുമായി പങ്കുവയ്ക്കാനും മനുഷ്യന് കഴിയുമെങ്കിലും ഏത് തിരഞ്ഞെടുക്കണമെന്ന് നിർണയിക്കുന്നത് മൂല്യങ്ങളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മറ്റുള്ളവരിൽ ഹിന്ദു ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുപകരം സ്വന്തം പ്രവർത്തനങ്ങളിലൂടെ മാതൃകയാകുകയാണ് ഹിന്ദു സമൂഹം ചെയ്യേണ്ടതെന്നും ഭഗവത് വിശദീകരിച്ചു.
1925ൽ കേശവ് ബാലിറാം ഹെഡ്ഗേവാർ നാഗ്പുരിൽ സ്ഥാപിച്ച രാഷ്ട്രീയ സ്വയംസേവക സംഘം 2025ൽ ശതാബ്ദി പൂർത്തിയാക്കി. 2009ലാണ് മോഹൻ ഭഗവത് ആർഎസ്എസ് സർസംഘചാലകനായത്. വടക്കേ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ പരിപാടികൾക്ക് പിന്നാലെയാണ് ടൊറന്റോയിലെ അദ്ദേഹത്തിന്റെ പരിപാടി.