
ആർ എസ് എസ് മേധാവി മോഹൻ ഭഗവതുമായി തുറന്ന ചർച്ചയ്ക്കു തയാറാണെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷന്റെ (യുഎസ് സിഐആർഎഫ്) ചെയർ ആസിഫ് മഹമൂദ് പറഞ്ഞു. കൂടുതൽ അവബോധം ഉണ്ടാക്കാൻ അതു സഹായിക്കുമെന്നു പാക്കിസ്ഥാൻ വംശജനായ മഹ്‌മൂദ് പ്രത്യാശ പ്രകടിപ്പിച്ചു.
ആർ എസ് എസിനെതിരെ ഉപരോധം ഏർപെടുത്തണമെന്നു നേരത്തെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
"അവസരം കിട്ടിയാൽ അദ്ദേഹത്തോടൊപ്പം ഇരുന്നു സംസാരിക്കാൻ ഞാൻ തയ്യാറാണ്," എ എൻ ഐ വാർത്താ ഏജൻസിയോട് മഹ്‌മൂദ് പറഞ്ഞു. "ഒരു പക്ഷെ അവർ നൽകുന്ന ചില ഉറപ്പുകൾ ഞങ്ങളുടെ മനസു മാറ്റിയെന്നു വരാം.
"ഇന്ത്യ എന്ന രാജ്യത്തോട് എനിക്കു ബഹുമാനമാണ്. എന്നാൽ ആർ എസ് എസ് പോലുള്ള ഗ്രൂപ്പുകൾ വിദ്വേഷം പരത്തുന്നു എന്നാണ് ഞങ്ങൾ കാണുന്നത്. അവർ മത സ്വാതന്ത്ര്യം തടയുന്നു. മൗലിക അവകാശങ്ങളും."
ഭഗവത് ന്യൂ യോർക്കിൽ എത്തിയതിന്റെ പിറ്റേന്നു മഹ്‌മൂദ് പറഞ്ഞിരുന്നു: "ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവസ്ഥ ഇല്ലാതാവുകയാണ്. മത ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം പതിവായി. ആർ എസ് എസ് അംഗങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം യുഎസ് പരിഗണിക്കണമെന്നു ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ അധികൃതർ മത സ്വാതന്ത്ര്യ നിഷേധം കണ്ടില്ലെന്നു നടിക്കയാണ്. മോഹൻ ഭഗവതിന്റെ വിസ റദ്ദാക്കുകയും ഭാവിയിൽ വിസ കിട്ടാതിരിക്കാൻ അയോഗ്യത കൽപിക്കയും ചെയ്യണം."
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതിനെതിരെ പ്രതികരിച്ചിരുന്നു.
USCIRF Commissioner 'open' for talks with Bhagwat