
പ്രസിഡന്റ് ഡോണൾഡ് ട്രംപ് കയറിയ മിലിറ്ററി ഹെലികോപ്റ്റർ വാഷിംഗ്ടണിൽ യാത്രാ വിമാനവുമായി അപകടകരമായി അടുത്തു പറന്നുവെന്നു റിപ്പോർട്ട്. അധികൃതർ അന്വേഷണം ആരംഭിച്ചെങ്കിലും പ്രസിഡന്റിനു ഭീഷണിയൊന്നും ഉണ്ടായില്ല എന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ടിൽ പറയുന്നത് മറീൻ വൺ യാത്രാ വിമാനത്തിൽ നിന്ന് ഒരു മൈൽ മാത്രം അകലെ പറന്നു എന്നാണ്. ഇത് അപകട സാധ്യതയുള്ള ദൂരമായാണ് കണക്കാക്കുന്നത്.
അമേരിക്കൻ എയർലൈൻസിന്റെ സബ്‌സിഡിയറി എൻവോയ് എയർ വക വിമാനം ആയിരുന്നു യാത്രക്കാരുമായി പറക്കുമ്പോൾ വൈറ്റ് ഹൗസിൽ നിന്നു ആൻഡ്രൂസ് എയർ ഫോഴ്സ് ബേസിലേക്കു പറന്ന ഹെലികോപ്റ്ററാണ് ഒരു മൈലോളം അകലെ എത്തിയത്. കാലിഫോര്ണിയയിലേക്കു എയർ ഫോഴ്സ് വൺ പിടിക്കാൻ പറന്നതാണ് ട്രംപ്.
ചൊവാഴ്ച്ച ഉച്ച തിരിഞ്ഞു രണ്ടരയോടെ ഹെലികോപ്റ്റർ വൈറ്റ് ഹൗസിൽ നിന്നു പറന്നുയരുന്നതിനു മൂന്നു മിനിറ്റ് മുൻപ് സമീപത്തെ റൊണാൾഡ് റെയ്ഗൻ എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ പറക്കൽ നിർത്തിയില്ല എന്നു റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്റ്ററിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിനു നൽകിയ സന്ദേശം വ്യക്തമായിരുന്നില്ല എന്നാണ് വിശദീകരണം.
സുരക്ഷ പരിഗണിച്ചു മറ്റു വിമാനങ്ങളുടെ പറക്കൽ തടയണം എന്നതാണ് നിയമം.
2025 ജനുവരിയിൽ റെയ്ഗൻ എയർപോർട്ടിനു സമീപം യാത്രാ വിമാനവും മിലിറ്ററി ഹെലികോപ്റ്ററും തമ്മിൽ കൂട്ടിമുട്ടി 67 പേർ മരിച്ചിരുന്നു. അമേരിക്കൻ എയർലൈൻസിന്റെ വിമാനം പോട്ടോമാക് നദിയിൽ വീണു മുങ്ങി. ബ്ലാക്ക് ഹോക് ആയിരുന്നു ഹെലികോപ്റ്റർ. ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രസിഡന്റിന്റെ ഹെലികോപ്റ്ററിനു സമീപം യാത്രാ വിമാനം എത്തിയതു അന്വേഷിക്കുന്നുണ്ടെന്നു എൻ ടി എസ് ബി പറഞ്ഞു.
വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പറഞ്ഞത് ഇങ്ങിനെയാണ്: "മറീൻ വൺ പറത്തുന്നത് ലോകത്തെ ഏറ്റവും മികച്ച പൈലറ്റുമാരിൽ ചിലരാണ്. പ്രസിഡന്റിനു അപകടമുണ്ടാവാനുളള സാധ്യത തീരെയില്ല."
Trump's helicopter flew 'dangerously close' to passenger plane