
വാഷിങ്‌ടൺ: സ്‌പേസ്‌എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിന്‍റെ അവശിഷ്‌ട്ടം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി സൂചന. ഇന്ന് (ഓഗസ്റ്റ് 5) ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.05ഓടെ ചന്ദ്രനുമായി കൂട്ടിയിടിച്ചതായാണ് കരുതപ്പെടുന്നത്. എന്നാൽ നാസയിൽ നിന്നോ, സ്‌പേസ്‌എക്‌സിൽ നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ ചന്ദ്രോപരിതലത്തിൽ കേടുപാടുകളൊന്നും സംഭവിക്കില്ലെന്ന് നാസ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ചന്ദ്രന്‍റെ പടിഞ്ഞാറൻ ഭാഗത്ത് ഐൻസ്റ്റീൻ ഗർത്തങ്ങൾക്ക് സമീപമാണ് റോക്കറ്റിന്‍റെ ഉപേക്ഷിക്കപ്പെട്ട മുകൾഭാഗം (അപ്പർ സ്റ്റേജ്) പതിച്ചത്. മണിക്കൂറിൽ 8,700 കിലോമീറ്റർ വേഗതയിലാണ് (ശബ്ദത്തിന്റെ ഏഴിരട്ടി വേഗതയിൽ) റോക്കറ്റിന്‍റെ ഭാഗം സഞ്ചരിച്ചത്.
ചന്ദ്രന്റെ സൂര്യപ്രകാശം പതിക്കുന്ന പടിഞ്ഞാറൻ ഭാഗത്തുള്ള 'ഐൻസ്റ്റീൻ', 'ബെൽ' ഗർത്തങ്ങൾക്ക് സമീപമാണ് കൂട്ടിയിടി നടന്നതായി കരുതുന്നത്.
2025 ജനുവരി 15-ന് സ്വകാര്യ ചാന്ദ്ര ലാൻഡറുകളെ വിക്ഷേപിക്കാൻ ഉപയോഗിച്ച ഫാൽക്കൺ 9 റോക്കറ്റിന്റെ അപ്പർ സ്റ്റേജ് ആണിത്. ദൗത്യത്തിന് ശേഷം ഭ്രമണപഥത്തിൽ ഉപേക്ഷിക്കപ്പെട്ട ഇത് ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ബലങ്ങൾ കാരണം ചന്ദ്രനിലേക്ക് ആകൃഷ്ടയാവുകയായിരുന്നു.
ചന്ദ്രന് അന്തരീക്ഷമോ, വായുവോ, ശബ്‌ദമോ ഇല്ലാത്തതിനാൽ കൂട്ടിയിടിയുടെ ആഘാതം എത്രത്തോളം ഉണ്ടാകുമെന്ന് വ്യക്തമല്ല. ഔദ്യോഗിക സ്ഥിരീകരണത്തിന് ഉപഗ്രഹ ഡാറ്റകൾ ആവശ്യമായതിനാൽ മണിക്കൂറുകൾ സമയമെടുത്തേക്കാം.
ഈ കൂട്ടിയിടി ഭൂമിക്കോ ചന്ദ്രനോ യാതൊരുവിധ ഭീഷണിയും ഉയർത്തുന്നില്ലെന്ന് നാസ അറിയിച്ചു. എങ്കിലും ശാസ്ത്രലോകം ഇതിനെ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്