
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ അറസ്റ്റിൽ. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ പ്രതിയെ കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.
സ്നേഹയ്‌ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്. നേരത്തെ അഞ്ചോളം പോക്സോ കേസുകളിൽ പ്രതിയായിരുന്ന സ്നേഹ മാത്തിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
മേൽപ്പറമ്പ് പീഡനക്കേസിലെ അതിജീവിതയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ജയിൽ മോചിതയായ ശേഷം സ്നേഹ ഒരു വർഷത്തോളം പെൺകുട്ടിയുടെ അമ്മയോടൊപ്പം അവരുടെ വീട്ടിൽ താമസിച്ചിരുന്നു.
ഈ കാലയളവിലാണ് 16കാരി പീഡനത്തിനിരയായത്. ഭയം മൂലം പെൺകുട്ടി സംഭവം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.