
യുഎസ്-ഇറാൻ യുദ്ധം തീർക്കാൻ സജീവമായ നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ടെന്നു ഖത്തർ ചൊവാഴ്ച്ച സ്ഥിരീകരിച്ചു. എന്നാൽ യുഎസ്-ഇറാൻ ചർച്ച ഉടൻ നടക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം ഖത്തർ വിദേശകാര്യ വകുപ്പ് വക്താവ് മാജിദ് അൽ അൻസാരി സ്ഥിരീകരിച്ചില്ല.
യുഎസിന്റേയും ഇറാന്റെയും ആശയങ്ങൾ കൈമാറാൻ മധ്യസ്ഥർ ശ്രമിക്കയാണെന്നു അൻസാരി പറഞ്ഞു. സംഘർഷം ലഘൂകരിക്കുക, ഹോർമുസ് വീണ്ടും തുറക്കുക, ചർച്ചകൾ വീണ്ടും ആരംഭിക്കാൻ വഴിയൊരുക്കുക എന്നതാണ് മധ്യസ്ഥരുടെ ശ്രമങ്ങൾ.
"മേഖലയിൽ വീണ്ടും വലിയ ഏറ്റുമുട്ടൽ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്," അൻസാരി പറഞ്ഞു. "ഹോർമുസിൽ പഴയ നില വീണ്ടും ഉണ്ടാവണം എന്നതാണ് ഖത്തറിന്റെ വ്യക്തമായ നിലപാട്."
പാക്കിസ്ഥാനും ഒമാനും രണ്ടാഴ്ചയായി സജീവമായ മധ്യസ്ഥ ശ്രമങ്ങളിൽ ഉൾപെട്ടിട്ടുണ്ടെന്നു അൻസാരി പറഞ്ഞു.
ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ താനി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി സംസാരിച്ചെന്നു ഖത്തർ സ്ഥിരീകരിച്ചു. മേഖലയിലെ സംഭവ വികാസങ്ങളും സമാധാന ശ്രമങ്ങളും അവർ ചർച്ച ചെയ്തു.
പാക്കിസ്ഥാന്റെ ക്ഷണം
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയെ പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാർ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചതായി പാക്ക് മാധ്യമങ്ങൾ അറിയിച്ചു. എത്രയും വേഗം എത്തണം എന്നാണ് അഭ്യർഥന.
ഇറാന്റെ പ്രതികരണം വ്യക്തമായിട്ടില്ല. അറാഗ്ചി തീർഥാടനത്തിനു ഇറാഖിൽ പോയി എന്നാണ് ഇറാൻ വിദേശകാര്യ വകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചത്.
യുഎസ് ആയുധങ്ങൾ തീർന്നു
യുഎസ് ആർമിക്ക് ഇറാനെതിരെ അഞ്ചു മാസം നീണ്ട യുദ്ധത്തിൽ ആർമി ടാക്ടിക്കൽ മിസൈൽ സംവിധാനങ്ങൾ ( ATACM) ഏറെക്കുറെ പൂർണമായി തീർന്നു പോയെന്നു റോയിട്ടേഴ്‌സ് വാർത്താ ഏജൻസി അറിയിച്ചു. കൃത്യമായി ലക്‌ഷ്യം കാണുന്ന മിസൈലുകളും തീർന്നു.
എത്രമാത്രം ആയുധങ്ങൾ തീർന്നു പോയെന്നു മുൻപ് ഇത്ര വിശദമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Qatar confirms diplomatic efforts