
ന്യൂ യോർക്കിൽ 9/11 ഭീകരാക്രമണത്തിന്റെ 25ആം വാർഷിക അനുസ്‌മരണ ചടങ്ങിൽ നിന്നു മേയർ സോഹ്രാൻ മാംദാനി മാറി നിൽക്കണം എന്നാവശ്യപ്പെടുന്ന Change.org പെറ്റീഷനിൽ 66,000 പേരെങ്കിലും ഒപ്പിട്ടെന്നു ആ നീക്കത്തെ സജീവമായി പിന്തുണയ്ക്കുന്ന 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്‌തു.
ട്വിൻ ടവറുകൾ ആക്രമിക്കപ്പെട്ടപ്പോൾ കൊല്ലപ്പെട്ട 2,977 നിരപരാധികളുടെ കുടുംബാംഗങ്ങളായ ആയിരങ്ങൾ ഒപ്പിട്ടുവെന്നു സംഘാടകൻ ജിയോവാനി ഗാലന്റ് പറയുന്നു. ഒപ്പുശേഖരണം ആരംഭിച്ചിട്ടു മൂന്നാഴ്ചയായി.
മാംദാനി വിട്ടു നിൽക്കില്ല എന്നു സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ നയങ്ങൾക്കു വിരുദ്ധമായി പലസ്തീൻ അനുകൂല പ്രസ്ഥാനങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്ന മേയറെ ഒരു വിഭാഗം ശക്തമായി എതിർക്കുന്നു.
നിവേദനത്തിൽ ഇങ്ങിനെ പറയുന്നു: "അമേരിക്ക പങ്കു വയ്ക്കുന്ന മൂല്യങ്ങളിൽ അധിഷ്ടിതമാണ് ഈ അനുസ്മരണം: കൊല്ലപ്പെട്ടവരെ ആദരിക്കുക, ആക്രമണത്തിന്റെ ഗൗരവം അംഗീകരിക്കുക, അതിനു പ്രേരണ നൽകിയ ആദർശങ്ങളെ വ്യക്തമായും തള്ളിക്കളയുക."
അമേരിക്ക വിരുദ്ധ അജണ്ട ഉയർത്തിപ്പിടിച്ച മേയർ രാജ്യത്തിൻറെ ശത്രുക്കളോടു ചേർന്നു നിന്നു 9/11 കുടുംബങ്ങളെ വെറുപ്പിച്ചെന്നു ചാൾസ് ജി. വുൾഫ് എന്നയാൾ 'പോസ്റ്റി'നോടു പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ കാതറൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അമേരിക്ക അർഹിച്ച ആക്രമണം ആയിരുന്നു അതെന്നു പറഞ്ഞവരുമായാണ് മാംദാനിക്കു ബന്ധം.
9/11 ആക്രമണ സമയത്തു സിറ്റി ഫയർ കമ്മീഷണർ ആയിരുന്ന വാൻ എസെൻ പറയുന്നത് മാംദാനി വന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് സ്നോ ബോൾ എറിയുമെന്നാണ്.
ഒപ്പുവച്ചവരുടെ എണ്ണം 'പോസ്റ്റ്' പെരുപ്പിച്ചെന്നു മാംദാനിയെ അനുകൂലിക്കുന്നവർ പറയുന്നു. പല 9/11 കുടുംബങ്ങളും ഒപ്പുവയ്ക്കാൻ മടിച്ചിട്ടുണ്ട്.
Anti-Mamdani petition gathers support