
കാരോൾട്ടൻ, ടെക്സസ്: ജോർദാനിലെ മുവാഫ്‌ലെക്‌സ് സാൾട്ടി എയർ ബേസിൽ ജൂലൈ 17 നു നടന്ന ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടു യുഎസ് സേനാ അംഗങ്ങളിൽ നോർത്ത് ടെക്‌സസിലെ കാരോൾട്ടൻ നിവാസിയായ 19 വയസുകാരി ഇസബെല്ല ഗോൺസാലസും ഉൾപെട്ടിരുന്നു. ഇവരുടെ മൃതദേഹം അമേരിക്കയിലെ ഡെലവേറിലെ ഡോവർ എയർ ഫോഴ്സ് ബേസിൽ ജൂലൈ 22നു എത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെ ഗോൺസാലസിന്റെ മൃതദേഹം യു എസ് ഏറ്റ് വാങ്ങുകയും അവരുടെ കാരോൾട്ടൻ വസതിയിലുള്ള ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
നോർത്ത് ടെക്സസ് സമൂഹം ഗോണ്സാല്സിനെ ഓർക്കുന്നത് ഊർജ്വസ്വലയായ, ഏവരോടും സ്നേഹപൂർവ്വം പെരുമാറിയിരുന്ന ഒരു യുവതി ആയിട്ടാണ്. ശനിയാഴ്ച പ്ലേനോ പ്രെസ്റ്റൻവുഡിലെ ബാപ്റ്റിസ്റ്റ് ചർച്ചിൽ നടന്ന സംസ്കാര ശുശ്രുഷയിൽ പങ്കെടുത്തവരെല്ലാം ഗോൺസാലസിനെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കു വച്ചു.
തുടർന്ന് നടന്ന വിലാപ യാത്രയിൽ നൂറു കണക്കിന് ബന്ധുമിത്രാദികൾ പങ്കെടുത്തു. നാന്നൂറോളം മോട്ടോർ സൈക്ലിസ്റ്റുകളും ഇവർക്കൊപ്പം ചേർന്നു. ഡാലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മേവെറിക്ക് ഹാർലി ഓണേഴ്‌സ് ഗ്രൂപ്പ് ആണ് ബൈക്ക് ഡ്രൈവേഴ്‌സിന്റെ റാലി സംഘടിപ്പിച്ചത്. മോട്ടോർ സൈക്ലിസ്റ്റുകൾ ഹാർലി ഡീലറുടെ പാർക്കിംഗ് ലോട്ടിൽ നിന്ന് ഫ്ലാഷ് ലൈറ്റുകൾ പ്രകാശിപ്പിച്ചു വിലാപ യാത്രയിൽ പങ്കു ചേർന്നു.
ഹെബ്രോൻ ഹൈ സ്കൂളിൽ നിന്ന് 2025 ലാണ് ഗോൺസാലസ് പഠനം പൂർത്തിയാക്കിയത്. ഏപ്രിൽ 2025 ൽ ഇവർ സേനയിൽ ചേരാനായി പേര് ചേർത്തു. ഗോൺസാലസ് ഒരു 14 പി എയർ ആൻഡ് മിസൈൽ ഡിഫെൻസ് ക്രൂവിൽ പ്രവർത്തിച്ചു വരിക ആയിരുന്നു. മരണാനന്തരം ഇവരെ പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ആയി പ്രൊമോട്ട് ചെയ്യും എന്നാണ് അറിയുന്നത്.
വളരെ ചെറുപ്പത്തിൽ തന്നെ തന്റെ രാജ്യത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്യാൻ കഴിഞ്ഞ ഗോൺസാലസിന്റെ ചരിത്രം അമേരിക്കകാരുടെ മനസുകളിൽ എന്നും നില നിൽക്കും.