
ഐഡഹോയിലെ ട്വിൻ ഫോൾസ് നഗരത്തിൽ ശനിയാഴ്ച്ച രണ്ടു പേരെ വെടിവച്ചു കൊന്ന ചാഡ് വില്യംസ് (24) എന്ന അക്രമിയെ കീഴ്പെടുത്തിയ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥനെ അധികൃതർ പ്രശംസിച്ചു. ഡ്യൂട്ടിയിൽ ആയിരുന്നില്ലെങ്കിലും അക്രമിയെ നേരിട്ട ഓഫിസറുടെ പേര് അവർ വെളിപ്പെടുത്തിയില്ല. എന്നാൽ അദ്ദേഹത്തിന്റെ പേര് ജോർഡൻ സലിനാസ് എന്നാണെന്നു ഇന്റർനെറ്റിൽ പലരും കുറിച്ചു.
മറ്റൊരു പൗരനും കൊലയാളിയെ നേരിട്ടെന്നു പോലീസ് പറഞ്ഞു. രണ്ടു പേർ നേരിട്ടപ്പോൾ അക്രമി സ്ഥലം വിടാൻ ശ്രമിച്ചു.
ഏഴു പേർക്കു പരുക്കേറ്റ വെടിവയ്പ്പിൽ കൂടുതൽ മരണങ്ങൾ ഒഴിവാക്കാൻ ഈ ഇടപെടൽ സഹായകമായെന്നു പോലീസ് ചീഫ് മാത്യു ഹിക്‌സ് പറഞ്ഞു. എആർ-15 റൈഫിളുമായാണ് അക്രമി ഇൻ ആൻഡ് ഔട്ട് റെസ്റ്റോറന്റിൽ ശനിയാഴ്ച്ച ഉച്ച തിരിഞ്ഞു ആക്രമണം നടത്തിയത്.
സലിനാസ് വെടിവച്ചപ്പോൾ വില്യംസ് സ്വയം വെടിവച്ചു ജീവിതം അവസാനിപ്പിക്കയാണ് ചെയ്തതെന്നു ഹിക്‌സ് പറഞ്ഞു. "വീരോചിതമായ ഇടപെടലാണ് അദ്ദേഹം നടത്തിയത്. ഇല്ലെങ്കിൽ കൂടുതൽ പേർ മരിച്ചേനെ."
വില്യംസിന്റെ പ്രകോപനം എന്തായിരുന്നുവെന്നു ഹിക്‌സ് പറഞ്ഞില്ല. പോലിസിനൊപ്പം എഫ് ബി ഐയും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്.
പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്നവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നു പോലീസ് പറയുന്നു. കൊല്ലപ്പെട്ടവരിൽ 24 വയസുള്ള റെസ്റ്റോറന്റ് ജീവനക്കാരിയുമുണ്ട്.
Idaho hails hero state trooper who confronted killer