
ഇറാനെതിരെ അത്യുഗ്രമായ ആക്രമണം ആരംഭിക്കാനുള്ള നീക്കം മാറ്റിവച്ചെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച്ച പ്രഖ്യാപിച്ചു. ഇറാന്റെയും മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് ആക്രമണം മാറ്റി വയ്ക്കുന്നതെന്നു ട്രംപ് വ്യക്തമാക്കി.
അതോടൊപ്പം, ഇറാനുമായി ഒത്തുതീർപ്പിനുള്ള കരാറിന്റെ വിശദാംശങ്ങൾ തയാറായി വരുന്നുണ്ടെന്നും 'ട്രൂത് സോഷ്യൽ' അക്കൗണ്ടിൽ ട്രംപ് വെളിപ്പടുത്തി. മിഡിൽ ഈസ്റ്റിലെ സഖ്യ രാജ്യങ്ങളാണ് അതിനു പരിശ്രമിച്ചത്.
സൗദി കിരീടാവകാശി ട്രംപിനെ വിളിച്ചു സംസാരിച്ചെന്നു യുഎസ് മാധ്യമങ്ങൾ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ സമ്പൂർണമായി തുറക്കുക എന്നത് കരാറിലെ സുപ്രധാന വ്യവസ്ഥയാണെന്നു ട്രംപ് അറിയിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം കണ്ടിട്ടില്ലാത്ത സൈനിക കരുത്തു പ്രയോഗിക്കാൻ യുഎസ് സജ്ജമാണ്. എന്നാൽ കരാർ സാധ്യമാണെന്നു സഖ്യരാജ്യങ്ങൾ അറിയിക്കുന്നതു കൊണ്ട് അതിനെ മാനിക്കുന്നു.
ഹോർമുസ് തുറക്കുന്നതും ഇറാന്റെ ആണവ പദ്ധതിക്കു വിരാമം കുറിക്കുന്നതും അതിന്റെ ഭാഗമാണെന്നു അവർ അറിയിച്ചിട്ടുണ്ട്.
ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇതിനോടു യോജിച്ചെന്നു ട്രംപ് അവകാശപ്പെട്ടു.
വെള്ളിയാഴ്ച്ച ക്യാമ്പ് ഡേവിഡിൽ ക്യാബിനറ്റ് ചർച്ചകൾ കഴിഞ്ഞ ശേഷം ഇറാനെതിരെ പൊട്ടിത്തെറിച്ച പ്രസിഡന്റ് ഇറാനുമായുള്ള ചർച്ചകളിൽ യാതൊരു പ്രതീക്ഷയും ഇല്ലെന്നു വ്യക്തമാക്കിയിരുന്നു.
Trump says US agrees to hold off Iran attack as deal takes shape