
ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിമർശനങ്ങൾക്ക് മറുപടിയായി വാക്കേറ്റത്തിൽ ഏർപ്പെടാൻ താൽപര്യമില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്രാൻ മംദാനി വ്യക്തമാക്കി. ന്യൂയോർക്കിലെ എല്ലാ ജനങ്ങളുടെയും, പ്രത്യേകിച്ച് ജൂത സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് തന്റെ പ്രധാന മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂക്ലിനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മംദാനി. നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറണ്ട് നടപ്പാക്കണമെന്ന തന്റെ മുൻ നിലപാട് ഡൊണാൾഡ് ട്രംപുമായി ചർച്ച ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു മംദാനിയുടെ മറുപടി.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി സെപ്റ്റംബറിൽ ന്യൂയോർക്കിലെത്തുമെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ന്യൂയോർക്കിൽ തനിക്ക് സ്വാഗതമില്ലെന്ന മംദാനിയുടെ പ്രസ്താവന തള്ളിക്കളഞ്ഞ അദ്ദേഹം, ജൂത ജനതയുടെ സത്യത്തിനും ഇസ്രയേലിനുവേണ്ടിയും സംസാരിക്കാൻ താൻ ന്യൂയോർക്കിൽ എത്തും എന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മംദാനിയുടെ പ്രസ്താവനകൾ ന്യൂയോർക്കിൽ ജൂതർക്കെതിരായ വിദ്വേഷം വളർത്തുന്നുവെന്നും, അടുത്തിടെ മാൻഹാട്ടനിലെ അപ്പർ വെസ്റ്റ് സൈഡിൽ ഒരു സിനഗോഗിന് സമീപം നടന്ന കുത്തേറ്റ സംഭവത്തെ പരാമർശിച്ചുകൊണ്ട് ഇത്തരം രാഷ്ട്രീയ പ്രസ്താവനകൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നുവെന്നും നെതന്യാഹു ആരോപിച്ചു.
അതേസമയം, മാൻഹാട്ടനിൽ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ റൗൾ മൊറാലസ് എന്നയാൾക്കെതിരെ വിദ്വേഷ കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകശ്രമക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.