Image

കുമാരനാശാനെ ആരും വര്‍ഗീയവാദി എന്ന് പറഞ്ഞിട്ടില്ല: ഈഴവര്‍ നേരിടുന്ന അവഗണന വിളിച്ചുപറയുന്ന തന്നെ മാത്രം ജാതിവാദിയെന്ന് വിളിക്കുന്നു; വെള്ളാപ്പള്ളി

Published on 27 July, 2026
കുമാരനാശാനെ ആരും വര്‍ഗീയവാദി എന്ന് പറഞ്ഞിട്ടില്ല:   ഈഴവര്‍ നേരിടുന്ന അവഗണന വിളിച്ചുപറയുന്ന തന്നെ മാത്രം ജാതിവാദിയെന്ന് വിളിക്കുന്നു; വെള്ളാപ്പള്ളി

കൊല്ലം: ജാതി വിവേചനം അവസാനിക്കുന്നത് വരെ സമുദായത്തിന്റെ ഉന്നമനത്തിനായി ജാതി പറയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാരണത്തിന് കുമാരനാശാനെ പോലും ഗുരുദേവന്‍ തിരുത്തിയിട്ടില്ല. പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതിന് എസ്.എന്‍ ട്രസ്റ്റിന്റെയും കൊല്ലം ജില്ലയിലെ പത്ത് എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെയും നേതൃത്വത്തില്‍ കൊല്ലത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീമൂലം പ്രജാസഭയില്‍ 'ഈഴവര്‍' നേരിടുന്ന അവഗണന ശക്തമായി പറഞ്ഞ കുമാരനാശാനെ ആരും വര്‍ഗീയവാദി എന്ന് പറഞ്ഞിട്ടില്ല. ജാതി വിവേചനത്തിനെതിരെ മലയാളി മെമ്മോറിയല്‍ നല്‍കിയവരെ ജാതിവാദികളെന്ന് വിളിച്ചിട്ടില്ല. പിന്നീട് ഈഴവ മെമ്മോറിയല്‍ നല്‍കിയ ഡോ. പല്പുവിനെ വര്‍ഗീയവാദിയെന്ന് വിളിച്ചിട്ടില്ല. നിവര്‍ത്തന പ്രക്ഷോഭം നയിച്ചവരെയും അങ്ങനെ വിളിച്ചിട്ടില്ല. പക്ഷെ ഈഴവര്‍ നേരിടുന്ന അവഗണന വിളിച്ചുപറയുന്ന തന്നെ മാത്രം ജാതിവാദിയെന്ന് വിളിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ഈഴവര്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും നല്‍കിയില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ മുസ്ലീം വിരോധിയാക്കി ചിത്രീകരിച്ചു. ജാതി വിവേചനത്തില്‍ നിന്നാണ് ജാതിചിന്ത ഉണ്ടാകുന്നത്. മറ്റുള്ളവര്‍ ജാതിയും മതവും പറയുമ്പോള്‍ അത് നീതി. താന്‍ ജാതി പറയുമ്പോള്‍ മാത്രം വര്‍ഗീയതയായി ചിത്രീകരിക്കുന്നു. തന്റെ നാവടക്കാമെന്ന് ആരും കരുതേണ്ട. ഗുരുദര്‍ശനം പ്രാവര്‍ത്തികമാക്കാനാണ് താന്‍ ശ്രമിക്കുന്നത്. ജീവനുള്ള കാലമത്രയും ഇതിനായി പ്രവര്‍ത്തിക്കും. പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരുകയും ചെയ്യും.

 എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങളില്‍ തളരില്ല. ചില്ലിക്കാശ് പോലും സമുദായത്തിന് നല്‍കാത്തവരാണ് തന്നെ എതിര്‍ക്കുന്നത്. യോഗം ലക്ഷണക്കിന് രൂപ ചികിത്സാ സഹായമായും വിദ്യാഭ്യാസ സഹായമായും പാവങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കൊല്ലം ജില്ലയില്‍ മാത്രം നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. സമുദായം നേരിടുന്ന അവഗണന അവസാനിപ്പിക്കാന്‍ നാം വോട്ട് ബാങ്കായി മാറണം.

600 കോടി രൂപ മൈക്രോ ഫിനാന്‍സ് നല്‍കിയയാള്‍ക്ക് നോബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. നാം കൊല്ലം ജില്ലയില്‍ മാത്രം 600 കോടി മൈക്രോ ഫിനാന്‍സ് നല്‍കിയിട്ടുണ്ട്. 30 വര്‍ഷം മുമ്പ് ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ആസ്തി 78.62 ലക്ഷം രൂപ മാത്രമായിരുന്നു. 30 വര്‍ഷം കൊണ്ട് 339.74 കോടിയുടെ ആസ്തി സൃഷ്ടിക്കുവാന്‍ നമ്മുക്കായിട്ടുണ്ട്. എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയാകുമ്പോള്‍ 6.22 കോടി മാത്രമായിരുന്നു ആസ്തി, ഇന്ന് അത് 142.85 കോടിയിലെത്തിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച പദ്മഭൂഷണ്‍ സമുദായത്തിന് സമര്‍പ്പിക്കുന്നതായും സമുദായമാണ് അതിന്റെ യഥാര്‍ത്ഥ അവകാശികളെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈഴവരുടെ സാമൂഹ്യ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. മറ്റ് പല സമുദായങ്ങളുടെയും പിന്നാക്കാവസ്ഥ പഠിക്കാന്‍ നേരത്തെ കമ്മിഷനുകളെ നിയോഗിച്ചിട്ടുണ്ട്. അങ്ങനെ ആ സമുദായങ്ങള്‍ പലതും നേടി. കമ്മിഷനെ നിയോഗിച്ച് ഈഴവരുടെ പിന്നാക്കാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ മൂന്നാം നിവര്‍ത്തന പ്രക്ഷോഭത്തിന് തയ്യാറാകുവാന്‍ നിര്‍ബന്ധിതരാകുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക