
കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ കർണാടക സന്ദർശനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. വിജയ് ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. കാവേരി തർക്കത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടത്തിനാണ് ഇതുവരെ തമിഴ്നാട് മുൻഗണന നൽകിയിട്ടുള്ളതെന്നും സ്റ്റാലിൻ വ്യക്തമാക്കി.
സർവകക്ഷിയോഗം ചേരണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി തല കൂടിക്കാഴ്ച തമിഴ്നാടിന് തിരിച്ചടി ആകുമെന്ന് ഇപിഎസ് പറഞ്ഞു. വിജയ്-ഡി.കെ. ചർച്ച ഓഗസ്റ്റ് മൂന്നിന് നടക്കാനിരിക്കെയാണ് ഈ പ്രതികരണം.
തമിഴ്നാടിന് സുപ്രീം കോടതി ഉത്തരവിന് ആനുപാതികമായുള്ള വെള്ളം ഇപ്പോൾ വിട്ടുനൽകുന്നില്ല. ഇതിന് പുറമേ കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. ഈ സാഹചര്യത്തിലാണ് കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ വിജയ് താൽപര്യം അറിയിച്ചത്.
ഈ ദിവസങ്ങളിൽ കന്നട സംഘടനകളുടെ പ്രതിഷേധം മൂലം തമിഴ്നാട് ബസുകൾ ഹൊസൂരിൽ സർവീസ് നിർത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥയിലാണ് തമിഴ്നാടിന്റെ പതിവ് രീതിയ്ക്ക് വിരുദ്ധമായി വിജയ്യുടെ നീക്കം. കാവേരി വിഷയത്തിൽ നേരത്തെ കർണാടക ചർച്ചകൾക്ക് തയ്യാറായിരുന്നെങ്കിലും നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നാണ് തമിഴ്നാടിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് വിജയ്യുടെ കർണാടക സന്ദർശനത്തിനെതിരെ എതിർപ്പ് ഉയരുന്നത്.