
ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനിയെ 9/11 ഭീകരാക്രമണത്തിന്റെ 25ആം വാർഷിക ചടങ്ങുകളിൽ നിന്നു വിലക്കണമെന്ന് ദുരന്തത്തിൽ മരിച്ച ചിലരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. ഇതിൽ രാഷ്ട്രീയമൊന്നും ഇല്ലെന്നു അവർ വാദിക്കുമ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ് വിഷയമെന്നത് വ്യക്തമാവുന്നു.
ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിൽ മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടതിന്റെ ഓർമ പുതുക്കുമ്പോൾ ഭീകരരെ പിന്തുണയ്ക്കുന്ന മാംദാനിയുടെ സാന്നിധ്യം മരിച്ചവരുടെ കുടുംബങ്ങളോടുള്ള അവഹേളനം ആവുമെന്നു അദ്ദേഹത്തിനെതിരായി നിവേദനം നൽകിയവർ പറയുന്നു.
ആക്രമണത്തിൽ മരിച്ച ഗ്രെയ്‌സ് കാതറൈൻ ഗാലന്റിന്റെ (29) ഭർത്താവ് ജിയോവാനി ഗാലന്റ് പറഞ്ഞു: "അദ്ദേഹത്തിന്റെ പരസ്യമായ നിലപാടുകളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ഈ എതിർപ്പ് ഉയർത്തുന്നത്. ആ ദിവസത്തിന്റെ ഭീകരത അദ്ദേഹം പൂർണമായി അംഗീകരിച്ചിട്ടില്ല. അത് കുറച്ചു കാണിക്കാൻ ശ്രമിച്ചവരുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിട്ടുമുണ്ട്. ഭീകരരെ ന്യായീകരിക്കുന്നവർ, അമേരിക്ക ഈ ആക്രമണം അർഹിച്ചിരുന്നു എന്നു പറയുന്നവർ."
ഗാലന്റ് തന്റെ നിവേദനത്തിനു 1,100ലധികം ഒപ്പുകൾ ശേഖരിച്ചു കഴിഞ്ഞു. അതിൽ 300 എങ്കിലും മരിച്ചവരുടെ കുടുംബങ്ങളിൽ നിന്നാണ്. ഫ്ലോറിഡയിൽ ജീവിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് പറഞ്ഞു: "ഈ ദിവസം ഞങ്ങൾക്കു പരിപാവനമാണ്. ഇതിൽ രാഷ്ട്രീയം ഒന്നുമില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം അഗാധമായ വേദന ഉളവാക്കും. അത് അനുചിതമാവും."
മാംദാനിയെ ട്വിൻ ടവർ നിന്നിരുന്ന ഇടത്തു 9/11 മ്യുസിയത്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് മാറ്റി നിർത്തണമെന്ന അപേക്ഷ മ്യുസിയം അധികൃതർക്കാണ് സമർപ്പിക്കുക.
രാഷ്ട്രീയം വിഷയമാവാൻ പാടില്ല
മ്യുസിയത്തിന്റെ വക്താവ് ജൂലി വുഡ് 'ന്യൂ യോർക്ക് പോസ്റ്റ്' പത്രത്തോടു പറഞ്ഞു: "ഞങ്ങൾ ഈ ഓർമ പുതുക്കലിൽ നിന്നു രാഷ്ട്രീയം അകറ്റി നിർത്താൻ ബോധപൂർവം ശ്രമിച്ചിട്ടുണ്ട്. 9/11 ആക്രമണത്തിൽ മരിച്ചവരെ ഓർമിക്കുന്നതിൽ രാഷ്ട്രീയം വിഷയമാവാൻ പാടില്ല.
"പ്രസിഡന്റ്, ഗവർണർ, മേയർ എന്നിങ്ങനെ 9/11നു ശേഷം അധികാരത്തിലിരുന്ന എല്ലാവരും ഈ ചടങ്ങുകൾക്ക് എത്തിയിട്ടുണ്ട്. സാക്ഷ്യം വഹിക്കാൻ മാത്രം. അവരൊന്നും ഇവിടെ രാഷ്ട്രീയം സംസാരിച്ചിട്ടില്ല."
മാംദാനി പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് ജെറെമി എഡ്‌വേഡ്‌സ് പറഞ്ഞു. "മരിച്ചവരുടെ കുടുംബങ്ങളെയും അതിജീവിച്ചവരെയും രക്ഷാ പ്രവർത്തകരെയും മേയർ മാംദാനി അഭിമാനത്തോടെ ആദരിക്കും. 9/11 ആക്രമണത്തിന്റെ പ്രത്യാഘാതം അനുഭവിച്ച അവർക്കൊപ്പം നിന്നു കൊണ്ട്, ആ ദിവസം ഒരിക്കലും മറക്കില്ലെന്ന പ്രതിജ്ഞ പുതുക്കും."
9/11 families push to keep Mamdani out of 9/11 event