
ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി കുളത്തിൽ മുങ്ങിമരിച്ച സംഭവം അതീവ വിചിത്രവും ദുരൂഹവുമായ വഴിത്തിരിവിലേക്ക്. മരണത്തിന് തൊട്ടുമുമ്പ് യുവതി കൈക്കലാക്കിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലെ ദേവീവിഗ്രഹം കണ്ടെത്താനായി പോലീസ് കുളത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. തേജസ്വിനി എന്ന യുവതിയെയാണ് കഴിഞ്ഞദിവസം കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് യുവതി വസ്ത്രങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റി, നഗ്നയായി സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന 'അമ്മവാരു' ദേവിയുടെ വിഗ്രഹം കൈക്കലാക്കി കുളത്തിലേക്ക് നടന്നുപോയി ചാടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിന്നീട് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വിഗ്രഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കേസന്വേഷണത്തിൽ നിർണായക തെളിവായേക്കാവുന്ന ഈ വിഗ്രഹത്തിനായി ദേശീയ ദുരന്ത പ്രതിരോധ സേനയുടെ (എൻ.ഡി.ആർ.എഫ്.) ബോട്ടുകൾ വിന്യസിച്ച് കുളത്തിൽ ഇപ്പോഴും ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്. യുവതിയുടെ മാനസിക നിലയിലുണ്ടായ പെട്ടെന്നുള്ള മാറ്റമാണോ അതോ മറ്റെന്തെങ്കിലും ബാഹ്യപ്രേരണകൾ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തിൽ പോലീസിന് വ്യക്തത വന്നിട്ടില്ല. വിഗ്രഹം കണ്ടെത്തുന്നതിലൂടെ സംഭവത്തിന്റെ യഥാർത്ഥ ചുരുളഴിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതേസമയം, തേജസ്വിനിയുടെ താമസസ്ഥലത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് പ്രതിദിനം 3,500 രൂപയോളമാണ് നൽകിയിരുന്നത്. അതായത് പ്രതിമാസം ഏതാണ്ട് ഒരു ലക്ഷം രൂപയോളം ഇവർ വാടകയിനത്തിൽ മാത്രം ചിലവഴിച്ചിരുന്നു. ഒരു സോഫ്റ്റ്‌വെയർ എൻജിനീയർക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള ഇത്രയും വലിയ തുക എന്തിനാണ് വാടകയായി നൽകിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ, ഈ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ നിയമവിരുദ്ധമായി ഒരു ലോഡ്ജ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ലോഡ്ജ് മാഫിയക്ക് മരണവുമായി വല്ല ബന്ധവുമുണ്ടോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
തേജസ്വിനിയുടേത് ആത്മഹത്യയാണെന്നാണ് പോലീസ് ഇപ്പോഴും സംശയിക്കുന്നതെങ്കിലും മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളോ, സംഭവദിവസത്തെ കൃത്യമായ സമയക്രമങ്ങളോ ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. യുവതിയുടെ അമ്മയായ അരുണയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. തേജസ്വിനിയുടെ മരണമൊഴി എന്ന് സംശയിക്കുന്ന രേഖകൾ, സാമ്പത്തിക ഇടപാടുകൾ, സംഭവത്തിന് മുൻപുള്ള ദിവസങ്ങളിലെ ഇവരുടെ നീക്കങ്ങൾ എന്നിവയെല്ലാം പോലീസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ, സാക്ഷികളുടെ മൊഴികൾ, ഫോറൻസിക് തെളിവുകൾ എന്നിവയെല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്തുവരികയാണെന്നും അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.