
വാഷിങ്ടൺ: മുൻ വൈറ്റ് ഹൗസ് ഇന്റേണും സാമൂഹിക പ്രവർത്തകയുമായ മോണിക്ക ലുവിൻസ്കി (52) തന്റെ ജീവിതത്തിലെ “ഇരുണ്ട ദശകത്തെ” കുറിച്ച് തുറന്നുപറഞ്ഞു. പൊതുജനങ്ങളുടെ കടുത്ത വിമർശനവും അപമാനവും നേരിട്ട വർഷങ്ങളിൽ നിന്ന് കരകയറാൻ സഹായിച്ചത് സ്വന്തം ഭൂതകാലത്തെ അംഗീകരിക്കാനായതാണെന്ന് അവർ പറഞ്ഞു.
തന്റെ പോഡ്കാസ്റ്റായ “Reclaiming with Monica Lewinsky”-യിലെ പുതിയ എപ്പിസോഡിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറ്റ് ഹൗസ് ഇന്റേൺ ആയിരുന്ന കാലത്തെ തന്റെ വ്യക്തിത്വത്തെ മറക്കാനോ ഒഴിവാക്കാനോ കഴിയില്ലായിരുന്നുവെന്നും, ആ അനുഭവത്തെ ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ചപ്പോഴാണ് മുന്നോട്ട് പോകാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു. കോടിക്കണക്കിന് ആളുകളിൽ നിന്ന് നേരിട്ട നിഷേധാത്മക പ്രതികരണങ്ങൾക്കിടയിലും സ്വയം അംഗീകരിക്കാനുള്ള യാത്രയായിരുന്നു ഏറ്റവും വലിയ മാറ്റമെന്നും ലുവിൻസ്കി കൂട്ടിച്ചേർത്തു.
1998-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടർന്ന് മോണിക്ക ലുവിൻസ്കി ലോകമെമ്പാടും വിവാദത്തിന് കേന്ദ്രബിന്ദുവായി. തുടർന്ന് പ്രസിഡന്റിനെ സത്യവാങ്മൂലം ലംഘിച്ചതിനും നീതിന്യായനടപടികൾ തടസപ്പെടുത്തിയതിനും 1998 ഡിസംബറിൽ കോൺഗ്രസ് ഇംപീച്ച് ചെയ്തു. എന്നാൽ 1999 ഫെബ്രുവരിയിൽ സെനറ്റ് വിചാരണയിൽ ക്ലിന്റൺ കുറ്റവിമുക്തനായി.