
2018 ഇടക്കാല തിരഞ്ഞെടുപ്പിലും 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്താൻ ചൈന ശ്രമിച്ചെന്ന ആരോപണം ശരിവയ്ക്കുന്ന സി ഐ എ ഫയലുകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച്ച പുറത്തു വിട്ടു.
തിരഞ്ഞെടുപ്പിൽ താൻ തോൽക്കണമെന്നു ചൈന ആഗ്രഹിച്ചിരുന്നുവെന്നു ട്രംപ് പറഞ്ഞു. ചൈനയ്‌ക്കെതിരെ താൻ സ്വീകരിച്ച നയങ്ങളാണ് അതിനു പ്രകോപനമായത്. "എന്റെ ആദ്യ ഭരണം അട്ടിമറിക്കാനും 2020ൽ എന്നെ തോൽപിക്കാനും അവർ ശ്രമിച്ചു. ഡോണൾഡ് ട്രംപ് ജയിക്കാൻ പാടില്ലെന്ന് അവർക്കു നിർബന്ധമായിരുന്നു."
അതിനു വേണ്ടി തന്നെ എതിർത്ത എല്ലാ ശക്തികളെയും ചൈന കൂട്ടു പിടിച്ചെന്നു ട്രംപ് സി ഐ എ ഫയലുകൾ അടിസ്ഥാനമാക്കി പറഞ്ഞു. “യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന, റഷ്യ, ഇറാൻ, നോർത്ത് കൊറിയ എന്നീ രാജ്യങ്ങൾക്കും മറ്റു ചില ഗ്രൂപ്പുകൾക്കും കഴിയുമെന്നു നമ്മൾ വിലയിരുത്തിയിട്ടുണ്ട്.”
ട്രംപിനെതിരെ ജനാഭിപ്രായം തിരിക്കാൻ ചൈന കോവിഡ് 19, പോലീസ് നയം, സൈന്യവുമായി ജനങ്ങൾക്കുള്ള ബന്ധം, രാഷ്ട്രീയ ഭിന്നതകൾ, സ്ത്രീകളുടെ അവകാശങ്ങൾ, കുടിയേറ്റം, തോക്കു നയം, യുഎസ്-ചൈനാ ബന്ധം എന്നിങ്ങനെയുള്ള വിഷയങ്ങൾ ആയുധമാക്കി എന്നാണ് ഇന്റൽ റിപ്പോർട്ട്.
"യുഎസ് പ്രസിഡൻറ്റിൽ അമേരിക്കൻ ജനതയ്ക്കുള്ള വിശ്വാസം തകർക്കുക എന്നതായിരുന്നു ചൈനയുടെ ലക്‌ഷ്യം," ട്രംപ് പറഞ്ഞു.
മുതിർന്ന യുഎസ് ഗവൺമെന്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ അവരുടെ വിവരങ്ങൾ ചൈന ശേഖരിച്ചെന്നു ട്രംപ് പറഞ്ഞു. ബിസിനസ് നേതാക്കളെയും മാധ്യമ പ്രവർത്തകരെയും ലക്ഷ്യമിട്ടു.
തന്റെ വ്യാപാര-ദേശരക്ഷാ നയങ്ങളോട് ചൈനയ്ക്കു എതിർപ്പായിരുന്നുവെന്നു ട്രംപ് പറഞ്ഞു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു താൻ തീരുവ ചുമത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് സൈനിക നയങ്ങളും ചൈനയ്ക്കു സ്വീകാര്യമായില്ല.
"ഡോണൾഡ് ട്രംപ് തോൽക്കണമെന്നു ആഗ്രഹിക്കാൻ അവർക്കു മതിയായ കാരണങ്ങൾ ഉണ്ടായിരുന്നു."
China sought Trump's defeat, CIA files allege