
ലണ്ടൻ: ബ്രിട്ടനിലെ ലണ്ടനിൽ 24-കാരിയായ ഇന്ത്യൻ യുവതി കിരൺദീപ് കൗർ സ്വന്തം വീട്ടിൽ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പശ്ചിമ ലണ്ടനിലെ ഹെയ്സ് (Hayes) പ്രദേശത്തെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഉറങ്ങിക്കിടന്നിരുന്ന കിരൺദീപ് കൗറിനെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോർട്ടുണ്ട്.
സംഭവത്തിൽ യുവതിയുടെ ഇരുപതുകളിലുള്ള ഭർത്താവിനും കുത്തേറ്റ പരിക്കേറ്റിട്ടുണ്ട്. വീടിന് പുറത്താണ് അദ്ദേഹത്തെ പരിക്കുകളോടെ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദമ്പതികൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് ജനിച്ച നവജാത ശിശുവിന്റെ ആരോഗ്യനിലയെക്കുറിച്ചും അധികൃതർ ഇതുവരെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് 44-കാരനായ ഡാനിയൽ ഷോൺ ജെയിംസ് (Daniel Sean James) എന്നയാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, മൂർച്ചയുള്ള ആയുധം കൈവശം വച്ചത് എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ വിൽസ്ഡൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
അതേസമയം, കിരൺദീപ് കൗറിന്റെ കുടുംബം ഇത് വർഗീയ വിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ആക്രമണമാണെന്ന് ആരോപിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ഇത് വിദ്വേഷക്കുറ്റകൃത്യമാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.