
അനധികൃത കുടിയേറ്റക്കാരെ വേട്ടയാടുന്ന ഫെഡറൽ ഇമിഗ്രെഷൻ ഏജൻസി ഐസ് വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് നിർത്തിവയ്ക്കുന്നു എന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡി എച് എസ്) തീരുമാനം പ്രസിഡന്റ് ട്രംപ് ഇടപെട്ടു റദ്ദാക്കി. ഐസിന്റെ പരിശോധനയ്‌ക്കിടയിൽ രണ്ടു പേർ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ഡി എച് എസ് നിയന്ത്രണം കൊണ്ടു വന്നത്.
ഐസ് ഊർജിതമായ പരിശോധനകൾ തുടരുക തന്നെ വേണം എന്നാണ് ട്രംപിന്റെ നിലപാട്.
ജൂലൈ 7നു ഹ്യുസ്റ്റണിൽ ലോറെൻസോ അരൗജോ എന്ന ആളെയും തിങ്കളാഴ്ച്ച മെയ്‌നിൽ ജൊവാൻ ഗുറെറോ എന്നയാളെയും വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിച്ച ഐസ് വെടിവച്ചു കൊന്നിരുന്നു. ഇരുവരും നിരായുധരായിരുന്നു. ഐസ് ഏജന്റുമാർ ക്യാമറ ധരിച്ചിരുന്നില്ല.
ഈ മരണങ്ങളൊന്നും ട്രംപ് ട്രൂത് സോഷ്യലിൽ പരാമർശിച്ചില്ല. വാഹനങ്ങൾ തടയുന്നത് കുറ്റകൃത്യങ്ങളെ നേരിടാനുള്ള ഐസിന്റെ സുപ്രധാന നടപടിയാണെന്നു അദ്ദേഹം കുറിച്ചു. അത് ഒഴിവാക്കാൻ പാടില്ല.
രണ്ടു മരണങ്ങൾ ഉണ്ടായതിന്റെ പേരിൽ ഡി എച് എസ് കടുത്ത വിമർശനം നേരിടുമ്പോഴാണ് ട്രംപ് ഈ നിലപാടെടുത്തത്. കുറ്റകൃത്യങ്ങൾ കുറഞ്ഞു വരുന്നതിനു അദ്ദേഹം ഐസിനെ പ്രശംസിച്ചു. ജോ ബൈഡൻ ഭരണകാലത്തു 25,000,000 ആളുകൾ അതിർത്തി കടന്നു വന്നു എന്ന ഊതിപ്പെരുപ്പിച്ച അവകാശവാദം അദ്ദേഹം ആവർത്തിച്ചു. അത്തരം പ്രവേശനം തടഞ്ഞതിനു ഐസിനെ പ്രശംസിക്കയും ചെയ്‌തു.
ട്രംപിന്റെ രണ്ടാം ഭരണം ആരംഭിച്ച ശേഷം ഐസ് വെടിവച്ചു കൊന്ന 11 പേരിൽ അഞ്ചു പേരും വാഹനങ്ങളിൽ ആയിരുന്നു.
Trump dumps DHS order to halt vehicle checks