
ബീജിങ്: ചൈനയിൽ പ്രളയത്തിൽ അണക്കെട്ട് തകര്‍ന്നു. ഇതെത്തുടർന്ന് 48,000 പേരെ അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചു. നിരവധി പേർ ഒഴുക്കിൽ പെട്ടതായി വിവരമുണ്ട്. രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയുടെ തെക്കൻ മേഖലയിൽ കനത്ത നാശനഷ്ടം വിതച്ച് മെയ്സാക് ചുഴലിക്കാറ്റ് ( Typhoon Maysak ) വീശിയടിച്ചതിന് പിന്നാലെയാണ് പ്രളയമുണ്ടായത്. അതിശക്തമായ മഴയിൽ നാനിങ് പ്രവിശ്യയിലെ ഹെങ്‌ഷൗവിലുള്ള ലിയുലാൻ അണക്കെട്ടിന്റെ ഭിത്തി തകരുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ അണക്കെട്ടിൽ വൻ വിള്ളൽ രൂപപ്പെടുകയായിരുന്നു. അണക്കെട്ടിന്റെ ഭിത്തിയിൽ ഏകദേശം 50 മീറ്റർ നീളത്തിൽ വിള്ളലുണ്ടായിരുന്നു. വിള്ളലിലൂടെ വൻതോതിൽ വെള്ളം താഴേക്ക് കുതിച്ചൊഴുകി. ലിയുലാൻ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ സംഭരണശേഷിക്കും മുകളിലായതും, സമീപത്തെ യുൻബിയാവോ റിസർവോയർ കവിഞ്ഞൊഴുകിയതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
അണക്കെട്ടുകൾ തകർന്നതിനെ തുടർന്ന് വൻ തോതിൽ ജനവാസമേഖലകളിലേക്ക് വെള്ളം ഇരച്ചുകയറുകയും നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. പ്രദേശത്തെ കൃഷിയിടങ്ങൾക്കും വീടുകൾക്കും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തകർന്ന അണക്കെട്ടിന്റെ ഭാഗങ്ങൾ പുനർനിർമ്മിക്കാനും ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ചൈനീസ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ഡ്രോണുകൾ വഴി ഭക്ഷണവിതരണം നടക്കുന്നുണ്ട്. 150,000 യൂണിറ്റ് ദുരിതാശ്വാസ സാമഗ്രികൾ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ ചൈനീസ് ദുരന്ത നിവാരണ സേന രംഗത്തിറങ്ങി