
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ബന്ധമുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച ട്രംപ്, നടപടി തികച്ചും അംഗീകരിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ ചർച്ച ചെയ്യുന്ന സമാധാന കരാറിന്റെ വ്യവസ്ഥകളെ ഇറാൻ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
വ്യാജ വാർത്താ മാധ്യമങ്ങളിലേക്ക് ഇറാൻ ചോർത്തിയ വ്യവസ്ഥകൾക്ക്, എഴുതി തയ്യാറാക്കിയ യഥാർത്ഥ കരാർ വ്യവസ്ഥകളുമായി യാതൊരു ബന്ധവുമില്ലെന്നും കരാറിനെക്കുറിച്ച് അവർ നടത്തിയ പ്രസ്താവനകൾ സത്യത്തിന് നിരക്കാത്തതാണെന്നും ട്രംപ് പറഞ്ഞു. "ഒട്ടും മാന്യതയില്ലാത്ത അവരുമായി നല്ല രീതിയിലുള്ള ഒരു ചർച്ച സാധ്യമല്ല. കഴിഞ്ഞ രാത്രി ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ അവർ നടത്തിയ, എന്നാൽ പൂർണ്ണമായി പ്രതിരോധിക്കപ്പെട്ട ഡ്രോൺ ആക്രമണം തികച്ചും അംഗീകരിക്കാനാവാത്തതാണ്. അവർ കാര്യങ്ങൾ എത്രയും വേഗം തിരുത്താൻ തയ്യാറാകണം," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള യുഎസ് സൈന്യത്തിന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, 48 മണിക്കൂറിനുള്ളിൽ രണ്ടാം തവണയും യുഎസ് സ്ഥാനപതി കാര്യാലയത്തിന്റെ ചുമതലയുള്ള ജേസൺ മീക്സിനെ ഇന്ത്യ വിളിച്ചുവരുത്തി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിലെ ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ വിദേശകാര്യ മന്ത്രാലയം യുഎസ് നയതന്ത്രജ്ഞനെ നേരിട്ട് കടുത്ത ആശങ്ക അറിയിച്ചു.