
പാലക്കാട്: പാലക്കാട് നിയോജകമണ്ഡലം എംഎൽഎ രമേഷ് പിഷാരടിയുടെ ജനകീയ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. വെറും 111 ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ 111 സുപ്രധാന വികസന പദ്ധതികൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന വമ്പൻ കർമപദ്ധതി പ്രഖ്യാപിച്ചാണ് ഓഫീസ് ഉദ്ഘാടനം മാസ്സ് എൻട്രിയാക്കിയത്.
മുൻ ജനപ്രതിനിധികൾ തുടക്കമിട്ടതും സാങ്കേതിക കുരുക്കുകളിൽ പെട്ടുകിടക്കുന്നതുമായ പദ്ധതികൾക്കൊപ്പം പുതിയ വികസന സ്വപ്നങ്ങളും സമയബന്ധിതമായി തീർക്കുമെന്ന് രമേഷ് പിഷാരടി എംഎൽഎ ഉറപ്പുനൽകി. വി.കെ. ശ്രീകണ്ഠൻ എംപിയാണ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്. നാടിന്റെയും നാട്ടുകാരുടെയും ക്ഷേമം ഉറപ്പാക്കുന്ന യഥാർത്ഥ ജനകീയ ഇടമായി ഈ ഓഫീസ് മാറുമെന്ന് എംപി ആശംസിച്ചു.
ഓഫീസ് തുറന്നതിന് പിന്നാലെ തന്റെ എംഎൽഎ ഫണ്ടിൽ നിന്നുള്ള ആദ്യ തുകയും രമേഷ് പിഷാരടി പ്രഖ്യാപിച്ചു. കുടിവെള്ളത്തിനായി വർഷങ്ങളായി വലയുന്ന പിരായിരി മെട്രോ നഗറിലെ കുടുംബങ്ങൾക്ക് ദാഹജലമെത്തിക്കാൻ 5 ലക്ഷം രൂപയാണ് അടിയന്തരമായി അനുവദിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് നാട്ടുകാർ ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് വി.കെ ശ്രീകണ്ഠൻ എംപി നേരിട്ടെത്തി നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്