Image

പാവപ്പെട്ട സ്ത്രീകളുടെ തുച്ഛമായ വരുമാനം കൊണ്ടല്ല ഖജനാവ് നിറയ്‌ക്കേണ്ടത്; ‘സ്ത്രീകളുടെ സൗജന്യ ബസ് യാത്ര’ പദ്ധതിയെ പരിഹസിക്കുന്നവർക്കെതിരെ എസ്. ശാരദക്കുട്ടി

Published on 12 June, 2026
പാവപ്പെട്ട സ്ത്രീകളുടെ തുച്ഛമായ വരുമാനം കൊണ്ടല്ല ഖജനാവ് നിറയ്‌ക്കേണ്ടത്;  ‘സ്ത്രീകളുടെ സൗജന്യ ബസ് യാത്ര’ പദ്ധതിയെ പരിഹസിക്കുന്നവർക്കെതിരെ  എസ്. ശാരദക്കുട്ടി

യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷമായ മറുപടിയുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി രംഗത്തെത്തി. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന വർഗത്തിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് അവർ ഫേസ്‌ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടുപണികൾക്ക് ശേഷം മറ്റുള്ളവരുടെ വീടുകളിൽ പണിയെടുക്കാൻ ഓടുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഈ പദ്ധതി നൽകുന്ന സാമ്പത്തിക ആശ്വാസം വളരെ വലുതാണെന്നും അവർ ഓർമ്മിപ്പിച്ചു.

കെഎസ്ആർടിസിക്ക് മാത്രമല്ല, സ്വകാര്യ ബസ്സുടമകൾക്കും ഈ തീരുമാനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോഴും, അദ്ധ്വാനിക്കുന്ന സ്ത്രീകളുടെ ജീവിതത്തിൽ ഈ ഇളവ് വലിയ മാറ്റമുണ്ടാക്കുമെന്നാണ് ശാരദക്കുട്ടിയുടെ പക്ഷം. നനഞ്ഞ കുടയും ബാഗുമായി ദീർഘദൂരം നടന്നുപോകുന്ന സ്ത്രീകളുടെ കഷ്ടക്കാഴ്ചകൾക്ക് ഈ മാസം 15-ാം തീയതി മുതൽ വിരാമമാകുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. നാം അടയ്ക്കുന്ന നികുതിപ്പണം അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകൾക്ക് പ്രയോജനകരമാകുന്നതിൽ തനിക്ക് വ്യക്തിപരമായ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.

പാവപ്പെട്ട സ്ത്രീകളുടെ തുച്ഛമായ വരുമാനം കൊണ്ടല്ല ഖജനാവ് ഭദ്രമാക്കേണ്ടതെന്ന് വ്യക്തമാക്കിയ ശാരദക്കുട്ടി, സർക്കാരിന്റെ ഈ സംരംഭം വിജയകരമായി തുടരട്ടെയെന്നും ആശംസിച്ചു. സർക്കാരിന്റെ ഇച്ഛാശക്തിയെ പ്രശംസിച്ചും, പദ്ധതിയെ അനുകൂലിച്ചും ശാരദക്കുട്ടിയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Join WhatsApp News
ഓട്ട കാലണയുടെ , കിഴുത്തയുടെ വലുപ്പം ഓർത്തു വിലാപം 2026-06-12 17:41:09
മലയാളികളുടെ സങ്കുചിത മനസ്സ് , ജാതി രാഷ്ട്രീയ വർഗീയ അടിത്തറയിൽ വളരാൻ തുടങ്ങിയിട്ട് കാലം കുറെയായി , ഒരു കാലത്ത്‌ അതിന് കുറെ ശമനം ഉണ്ടായിരുന്നു എങ്കിലും , പിന്നീട് ഉണ്ടായ സാമ്പത്തിക സാമൂഹ്യ ഉന്നതികളിൽ വന്ന വ്യതിയാനങ്ങൾ, ഉയർന്ന മൂല്യങ്ങൾ ഉയത്തിയവരിൽ ഉണ്ടായ മന്ദത , സങ്കുചിത സാമ്പത്തിക താല്പര്യങ്ങളുടെ കൈകളിലേക്ക് ചെന്ന് ചേരുന്നത് നിസ്സഹായഹരായി കണ്ടു നിക്കേണ്ടി വന്ന സാഹചര്യം രൂപപ്പെട്ടു . അതിന്റെ ഭാഗമായി പൊതു ഖജനാവ് എവിടെല്ലാം ഒരു മനസ്സാക്ഷി കുത്തുപോലും ഇല്ലാതെ മോഷ്ടിക്കപ്പെട്ടപ്പോൾ വന്നു ചേർന്ന ഒരവസ്ഥ, അതിന്റെയൊക്കെ ഒരംശം പോലും ഈ പദ്ധതിയിൽ ചെലവാകുന്നുണ്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക