
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രമുഖ കോൺഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായ ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കാൻ തീരുമാനിച്ചു. ബന്ധുനിയമന വിവാദത്തെത്തുടർന്ന് ബെന്നി തോമസ് രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ചന്ദ്രൻ തില്ലങ്കേരി. ഇടതുകോട്ടയായ മട്ടന്നൂരിൽ സി.പി.എം സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം പതിനാലായിരത്തിലേക്ക് ഒതുക്കാൻ കഴിഞ്ഞത് ചന്ദ്രന്റെ രാഷ്ട്രീയ കരുത്തായി വിലയിരുത്തപ്പെട്ടിരുന്നു. പാർട്ടിയിലെ സജീവ സാന്നിധ്യവും മികച്ച സംഘാടകനുമായ അദ്ദേഹത്തിന്റെ വരവ് മന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ മുൻഗണന നൽകുമെന്നാണ് സൂചന.
നേരത്തെ, മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവായ ബെന്നി തോമസിനെ സ്പെഷൽ പി.എസ് ആയി നിയമിച്ചത് പ്രതിപക്ഷത്തിന്റെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും കടുത്ത ബന്ധുനിയമന വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് ബെന്നി തോമസ് പദവി ഒഴിഞ്ഞത്. എന്നാൽ ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും, രാജി അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നുമാണ് വാർത്തയോട് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.