
നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് യുഎസ് ഹൗസ് നഷ്ടപ്പെടുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏറ്റവും ദുരിതപൂർണമായ രണ്ടു വർഷങ്ങളിലേക്കാണ് പിന്നീടു പോവുകയെന്നും ടെക്സസ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപ് തോൽപിച്ച സെനറ്റർ ജോൺ കോർണിൻ പറയുന്നു.
സെനറ്റിൽ തന്റെ നയങ്ങളെ എതിർത്ത കോർണിനെ പ്രൈമറിയിൽ വിവാദ പുരുഷനായ ടെക്സസ് അറ്റോണി ജനറൽ കെൻ പാക്സ്റ്റണു പിന്തുണ നൽകി ട്രംപ് തോൽപിക്കയാണ് ചെയ്തത്. അടിമകളെ പോലെ അനുസരിക്കുന്നവരെ മാത്രം കൂടെ നിർത്തി ഭരിക്കാൻ ശ്രമിക്കുന്നത് ആപത്താണെന്നു ട്രംപിനെ അദ്ദേഹം ഓർമിപ്പിച്ചു.
കാൽ നൂറ്റാണ്ടോളം സെനറ്റിൽ പ്രവർത്തിച്ച കോർണിനെ തോൽപിച്ച ശേഷവും അദ്ദേഹം 'ആജീവനാന്ത' സുഹൃത്താണെന്നു ട്രംപ് പറഞ്ഞിരുന്നു. "സുഹൃത്തുക്കളോട് ഇങ്ങിനെയാണ് പെരുമാറുന്നതെങ്കിൽ അദ്ദേഹം ശതൃക്കളോട് എങ്ങനെയാവും" എന്നു കോർണിൻ പ്രതികരിച്ചു.
അഴിമതി ആരോപണങ്ങളിൽ മുങ്ങിയ പാക്സ്റ്റൺ സെനറ്ററാവാൻ യോഗ്യനല്ലെന്നു അദ്ദേഹം ആഞ്ഞടിച്ചു.
കടുത്ത ഏകകക്ഷി രാഷ്ട്രീയ മേധാവിത്വം മടുത്ത ജനങ്ങൾ വോട്ട് ചെയ്യാൻ എത്താതിരുന്നതു കൊണ്ടാണ് താൻ തോറ്റതെന്നു കോർണിൻ കരുതുന്നു. അതേ തുടർന്നു സെനറ്റിൽ അദ്ദേഹത്തിന് ട്രംപിനെ എതിർക്കാൻ കൂടുതൽ സ്വാതന്ത്ര്യം കിട്ടിയതോടെ പ്രസിഡന്റിനു തിരിച്ചടികൾ നൽകുന്ന ഡെമോക്രാറ്റുകളുടെ കൂടെ നിന്നു വോട്ട് ചെയ്യാൻ സൗകര്യമായി.
"ഞങ്ങളിൽ പലർക്കും ഇപ്പോൾ അദ്ദേഹത്തോടു ബാധ്യതയില്ല. ഞങ്ങൾക്കിനി കളിക്കാൻ കുറെ ചീട്ടുകളുണ്ട്. അടുത്ത ഏഴു മാസം ട്രംപ് അതിന്റെ ദുരിതം അനുഭവിക്കും."
ഇറാൻ യുദ്ധം അവസാനിപ്പിക്കണം എന്ന പ്രമേയത്തിൽ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു വോട്ട് ചെയ്ത നാലു റിപ്പബ്ലിക്കൻ അംഗങ്ങളിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നില്ല. എന്നാൽ തനിക്കു അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു അദ്ദേഹം സൂചിപ്പിച്ചു.
ട്രംപ് കുടുംബത്തിനു ഐ ആർ എസ് പരിശോധനയിൽ നിന്നു ഡി ഓ ജെ ഒഴിവ് നൽകിയത് ശരിയല്ലെന്നു കോർണിൻ പറഞ്ഞു. "അതൊരു ഗുരുതരമായ തെറ്റാണ്. പ്രസിഡന്റിനെ മറ്റേതു പൗരനെ പോലെയുമാണ് കാണേണ്ടത്. അതു തിരുത്തണം."
സെനറ്റിൽ അദ്ദേഹം അത്തരം നീക്കങ്ങളെ പിന്താങ്ങും എന്നു വ്യക്തമായി.
തനിക്കു പ്രതികാര വാശിയൊന്നും ഇല്ലെന്നു കോർണിൻ പറഞ്ഞു. സെനറ്റ് നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടിയെ സഹായിക്കും. ഹൗസ് എന്തായാലും പാർട്ടിക്കു നഷ്ടമാവും.
Cornyn warns Trump: 'miserable days await you'