
അറ്റ്‌ലാന്റ: ലോകത്തെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലായ സിഎൻഎന്നിന്റെ സ്ഥാപകനും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ടെഡ് ടർണർ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അറ്റ്‌ലാന്റയിലെ വസതിയിലായിരുന്നു അന്ത്യം. ആഗോള മാധ്യമ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
'മൗത്ത് ഓഫ് ദ സൗത്ത്' എന്ന് വിളിപ്പേരുള്ള ടർണർ, ടെലിവിഷൻ വാർത്താ സംപ്രേഷണ രീതികളെ അടിമുടി മാറ്റുകയും ആഗോള വാർത്താ വിതരണത്തിൽ വൻ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു.. വാർത്തകൾ ലോകത്തിന്റെ ഏത് കോണിലും തത്സമയം എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നവും നേട്ടവും.
1980-ലാണ് ടെഡ് ടർണർ കേബിൾ ന്യൂസ് നെറ്റ്‌വർക്ക് (സ്ഥാപിച്ചത്. അന്നത്തെ കാലത്ത് 24 മണിക്കൂറും വാർത്തകൾ മാത്രം നൽകുന്ന ഒരു ചാനൽ എന്നത് അവിശ്വസനീയമായ ഒന്നായിരുന്നു. എന്നാൽ തന്റെ ദീർഘവീക്ഷണത്തിലൂടെ ലോകത്തെവിടെയും നടക്കുന്ന സംഭവങ്ങൾ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടു. 1991-ലെ ഗൾഫ് യുദ്ധം തത്സമയം റിപ്പോർട്ട് ചെയ്തതിലൂടെ സിഎൻഎൻ ലോകശ്രദ്ധ നേടി.
ഡബ്ല്യുടിബിഎസ് എന്ന ചെറിയ ടെലിവിഷൻ സ്റ്റേഷനെ ലോകത്തെ മുൻനിര മാധ്യമ ശൃംഖലയാക്കി മാറ്റി. അറ്റ്‌ലാന്റ ബ്രേവ്സ് എന്ന ബേസ്ബോൾ ടീമിന്റെ ഉടമയായിരുന്നു അദ്ദേഹം. കൂടാതെ ഗുഡ്‌വിൽ ഗെയിംസ് എന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതും ടർണറാണ്.
1938-ൽ ഒഹായോയിലാണ് റോബർട്ട് എഡ്വേർഡ് ടർണർ മൂന്നാമൻ എന്ന ടെഡ് ടർണർ ജനിച്ചത്. മൂന്ന് തവണ വിവാഹിതനായിട്ടുണ്ട്. നടി ജെയ്ൻ ഫോണ്ടയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ. 2018-ൽ തനിക്ക് 'ലൂയി ബോഡി ഡിമെൻഷ്യ' ബാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു