
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ശേഷം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ വിഡി സതീശനെ വരവേറ്റത്. 'മുഖ്യമന്ത്രി സതീശാ' എന്നായിരുന്നു പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചത്. അദ്ദേഹത്തെ ചുമലിലേറ്റിയാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് ആനയിച്ചത്.
കൊച്ചി നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് നേതാവിനെ വരവേൽക്കാൻ എത്തിയത്.
റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞു വീണു. റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ ഗ്ലാസുകൾക്കും പ്രവേശന കവാടത്തിലെ സ്കാനറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൊച്ചിയിലെത്തിയ സതീശന്‍ സ്വന്തം മണ്ഡലമായ പറവൂരിലേക്ക് യാത്ര തിരിച്ചു. അവിടെയും പ്രവര്‍ത്തകര്‍ വലിയ സ്വീകരണപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായാണ് ഒരു പതിറ്റാണ്ടിനുശേഷം യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നത്. 140 മണ്ഡലങ്ങളില്‍ 102 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് തനിച്ച് 63 സീറ്റില്‍ ജയിച്ചപ്പോള്‍ മുസ്ലിം ലീഗ് 22 സീറ്റുകളിലും കേരള കോണ്‍ഗ്രസ് ഏഴു സീറ്റുകളിലും ആര്‍എസ്പി മൂന്നു സിറ്റുകളിലും വിജയിച്ചു. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ സിപിഐക്ക് നേടാനായത് 8 സീറ്റ് മാത്രം. ആര്‍ജെഡി ഒരു സീറ്റ് നേടിയപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) സംപൂജ്യരായി