
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കും അടുത്തയാഴ്ച്ച മുതൽ 25% തീരുവ അടിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം യൂറോപ്പിൽ രോഷമുണർത്തി. വ്യാപാര കരാർ ഇ യു പാലിക്കുന്നില്ല എന്നാരോപിച്ചാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്.
യുഎസിൽ നിർമിക്കുന്ന അവരുടെ വാഹനങ്ങൾക്കു തീരുവ ഉണ്ടാവില്ലെന്നും ട്രംപ് വ്യക്തമാക്കി. യൂറോപ്പ് ഇപ്പോൾ യുഎസിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുണ്ടെന്നു അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.
യുഎസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു ട്രംപിന്റെ ഈ നീക്കം വ്യക്തമാക്കുന്നുവെന്നു യൂറോപ്യൻ പാർലമെന്റിന്റെ വ്യാപാര കമ്മിറ്റി ചെയർ ബേൺഡ് ലാൻഗേ പറഞ്ഞു. "ഒരിക്കൽ കൂടി അത് വ്യക്തമായി. ഗ്രീൻലൻഡിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ നമ്മൾ കണ്ടതാണ്. അടുത്ത പങ്കാളികളോട് പെരുമാറേണ്ട രീതി ഇതല്ല.
"ഇനി നമ്മൾ പരമാവധി വ്യക്തമായും ദൃഢതയോടെയും പ്രതികരിക്കണം. നമ്മുടെ കരുത്തു മറക്കരുത്."
ട്രംപിന്റെ പെരുമാറ്റം 'അസ്വീകാര്യം' ആണെന്നു അദ്ദേഹം പറഞ്ഞു.
2025 ജൂലൈയിൽ യുഎസും ഇ യുവും ഒപ്പുവച്ച കരാറിൽ ഒട്ടേറെ താരിഫ്-വ്യാപാര തർക്കങ്ങൾ തീർത്തിരുന്നു. അതിൽ യൂറോപ്യൻ ഉത്പന്നങ്ങൾക്കു യുഎസിൽ വ്യവസ്ഥ ചെയ്ത താരിഫ് 15% ആണ്. യുഎസിൽ നിന്ന് ഇ യു $750 ബില്യന്റെ ഊർജ ഉത്പന്നങ്ങൾ വാങ്ങുമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ പ്രസിഡന്റിനു തീരുവ ഈടാക്കാൻ 1977ലെ ഐ ഇ ഇ പി എ നിയമം അധികാരം നൽകുന്നില്ലെന്നു യുഎസ് സുപ്രീം കോടതി വ്യക്തമാക്കി.
EU flays Trump tariffs