
ന്യൂഡൽഹി: മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി. മെഡിക്കൽ വിദഗ്ധ സമിതി രൂപീകരിക്കാൻ ഡൽഹി എയിംസിന് കോടതി നിർദേശം നൽകി. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് ഈ സമതി പഠനം നടത്തണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ് , സന്ദീപ് മെഹ്താ എന്നിവരടങ്ങിയ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മലയാളി ഡോക്ടർ എസ്.ഗണപതി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. നിലവിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ഇപ്പോൾ നടത്തുന്ന ടെസ്റ്റ് വിശ്വാസ്യതയില്ലാത്തതാണ്. ചില കേസുകളിൽ രോഗിയെ പരിശോധിക്കാതെയാണ് മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
ഒരു രോഗിയുടെ ശരീരപരിശോധന നടത്താതെ തന്നെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി. അവയവദാനത്തിന് സമ്മതം നൽകിയാൽ ആശുപത്രി ബില്ലുകൾ ഒഴിവാക്കി മൃതദേഹം വീട്ടിലെത്തിച്ചു നൽകാമെന്ന് ആശുപത്രി അധികൃതർ കുടുംബത്തിന് വാഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയിൽ പറഞ്ഞു.
ഒരു രോഗിക്ക് മസ്തിഷ്ക മരണം സംഭവിച്ചാൽ അവയവം മാറ്റി വെക്കാൻ ഒരുങ്ങുമ്പോൾ കൃത്യമായ രേഖകൾ വേണമെന്നും ഡോക്ടർ കോടതിയിൽ വാദിച്ചു.
നിലവിലെ ടെസ്റ്റിന് പകരമായി ബ്രെയിൻ ആൻജിയോഗ്രാം (Brain Angiogram), ഇഇജി (EEG) പോലുള്ള പരിശോധനകൾ ഉൾപ്പെടുത്തണമെന്ന് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് വിഷയത്തിൽ പഠനം നടത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.
എയിംസിലെ ന്യൂറോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ 3 മുതൽ 5 വരെ വിദഗ്ധർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് സമിതി പഠനം നടത്തണം. സമിതിയുടെ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും കേസ് ജൂലൈയിൽ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.