
ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ വീട്ടുവളപ്പിൽനിന്ന് കാണാതായ മാതാവിന്റേയും മകന്റേയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് നാടിനെ ഞെട്ടലിലാഴ്ത്തി. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതൽ കാണാതായിരുന്നു. ഇരുവരുടേതുമെന്ന് കരുതുന്ന മൃതദേഹങ്ങൾ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
റെജിയുടെ സഹോദരിക്ക് ലഭിച്ച ഒരു രഹസ്യ വാട്‌സ്ആപ്പ് സന്ദേശമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സഹോദരി നൽകിയ പരാതിയിൽ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് സംശയകരമായ രീതിയിൽ വീട്ടുമുറ്റത്ത് ഒരു കുഴി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് ഏകദേശം 17 ദിവസത്തോളം പഴക്കമുണ്ടെന്നും പൂർണ്ണമായും അഴുകിയ നിലയിലാണെന്നും പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും.
സംഭവത്തിൽ പൊലീസ് വീട്ടിലെത്തിയ സമയം പ്രതി സജി വീടിന്റെ മേൽക്കൂര വഴി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇയാളെ കണ്ടെത്താൻ നാല് പ്രത്യേക പൊലീസ് സംഘങ്ങളാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങളുടെ വ്യക്തിത്വം ഉറപ്പിക്കുന്നതിനായി ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, എട്ട് വർഷങ്ങൾക്ക് മുമ്പ് കാണാതായ മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിന്റെ തിരോധാനവും ഇപ്പോൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. മേരിക്കുട്ടിയും രണ്ട് ആൺമക്കളും താമസിച്ചിരുന്ന വീട്ടിൽ നടന്ന ഇരട്ടക്കൊലപാതകം പുറത്തുവന്നതോടെ, പിതാവിന്റെ തിരോധാനത്തിലും സജിക്ക് പങ്കുണ്ടോയെന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. മിസ്സിങ് കേസ് വർഷങ്ങളായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിരുന്നില്ല. ആ കേസിലും സജിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.
ഒരു കുടുംബത്തിലെ രണ്ട് പേരുടെ മരണവും മറ്റൊരാളുടെ ഒളിച്ചോട്ടവും അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം നോക്കിക്കാണുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. സംഭവം നടന്ന പ്രദേശത്ത് നാട്ടുകാരും വലിയ പരിഭ്രാന്തിയിലാണ്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.