
രണ്ടു പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ബ്രിട്ടീഷ് രാജാവും രാജ്ഞിയും യുഎസ് സന്ദർശനത്തിനു എത്തി. ഇംഗ്ലണ്ടിൽ നിന്നു സ്വാതന്ത്ര്യം നേടി അമേരിക്ക 250 വർഷം പിന്നിടുമ്പോഴാണ് ഈ സന്ദർശനം.
തിങ്കളാഴ്ച്ച വൈറ്റ് ഹൗസിൽ ചാൾസ് മൂന്നാമൻ രാജാവിനെയും കാമില രാജ്ഞിയേയും പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമവനിത മെലാനിയാ ട്രംപും ചേർന്നു സ്വീകരിച്ചു.
നേരത്ത ജോയിന്റ് ബേസ് ആൻഡ്രുസിൽ വിമാനം ഇറങ്ങിയപ്പോൾ യുഎസ് ഉദ്യോഗസ്ഥർ ചുവന്ന പരവതാനിയിൽ സ്വീകരിച്ച ശേഷം വൈറ്റ് ഹൗസിൽ എത്തിയപ്പോൾ രാജാവിനു ട്രംപ് കൈകൊടുക്കുകയും കാമിലയുടെ കവിളിൽ മെലാനിയ ചുംബിക്കയും ചെയ്തു.
സൗത്ത് ലോണിലെ സ്വീകരണത്തിനു ശേഷം പ്രസിഡന്റിന്റെ വസതിയിലേക്ക്. ഗ്രീൻ റൂമിൽ ബ്രിട്ടീഷ് ശൈലിയിൽ ചായ സൽക്കാരം.
ചാൾസും ട്രംപും നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.
രാജദമ്പതിമാർ പിന്നീട് ബ്രിട്ടിഷ് അംബാസഡറുടെ വീട്ടിലെ ഗാർഡൻ പാർട്ടിയിൽ പങ്കെടുത്തു. യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, മുൻ സ്പീക്കർ നാൻസി പെലോസി, ട്രഷറി സെക്രട്ടറി സ്കോട്ട് ബെന്നറ്റ് തുടങ്ങിയവർ പങ്കെടുത്തു.
നാലു ദിവസത്തെ സന്ദർശനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പരിപാടി ചൊവാഴ്ച്ച ചാൾസ് യുഎസ് കോൺഗ്രസിൽ നടത്തുന്ന പ്രസംഗം ആയിരിക്കും. അതിനു ശേഷം വൈറ്റ് ഹൗസിൽ സ്റ്റേറ്റ് ഡിന്നർ ഉണ്ടാവും.
ഏറ്റവും ഒടുവിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് 2007ൽ സന്ദർശനം നടത്തിയപ്പോൾ ജോർജ് ഡബ്ലിയു ബുഷ് ആയിരുന്നു പ്രസിഡന്റ്.
ലോവർ മൻഹാട്ടനിലെ 9/11 സ്മാരകത്തിൽ ചാൾസും കാമിലയും ആദരാഞ്ജലി അർപ്പിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടായ നേരത്താണ് ഈ സന്ദർശനം. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാർമറെ ട്രംപ് നിരന്തരം വിമർശിക്കുന്നത് അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. ഇറാൻ യുദ്ധത്തിൽ യുഎസിന് അദ്ദേഹം സഹായം നൽകിയില്ല എന്നതാണ് പരാതി. നോർത്ത് സീയിൽ ഡ്രില്ലിംഗ് അനുവദിക്കുന്നില്ല എന്നതിലും ട്രംപിനു രോഷമുണ്ട്.
Trump and Melania extend warm welcome to Charles and Camilla