
ടെഹ്റാൻ: ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാതെ തന്നെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുനൽകാൻ ഇറാൻ തയ്യാറാണെന്ന് റിപ്പോർട്ട്. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന നിബന്ധനയും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോട്ട് ചെയ്തു.
അതേസമയം, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെയും ഇറാനിലെയും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സംഭാഷണത്തിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാവില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ റഷ്യയുടെ പിന്തുണ തേടിയാണ് അരാഗ്ചി റഷ്യയിൽ എത്തിയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഊർജ്ജ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ നീക്കം ആഗോള വിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.