
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവയ്‌പിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജവാർത്തകളുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും പ്രളയം. വെടിയൊച്ചകൾ നിലയ്ക്കുന്നതിന് മുൻപേ എക്സ് , ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയ ഇടങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങളാണ് പ്രചരിക്കുന്നത്.
ആക്രമണം 'നാടകം' (Staged) ആണെന്ന വാദമാണ് ഇതിൽ പ്രധാനം. ഇറാാനുമായുള്ള യുദ്ധത്തിൽ നിന്നും കുറഞ്ഞുവരുന്ന പോളിംഗ് റേറ്റിംഗിൽ നിന്നും ശ്രദ്ധ തിരിക്കാൻ നടത്തിയ നാടകമാണിതെന്ന പ്രചാരണം ഞായറാഴ്ച ഉച്ചയോടെ എക്സിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പോസ്റ്റുകളായി മാറി. മുൻപ് ട്രംപിന് നേരെ നടന്ന വധശ്രമങ്ങളിലും വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റ് വേളയിലും സമാനമായ വ്യാജപ്രചാരണങ്ങൾ നടന്നിരുന്നു.
പ്രതിയെ സംഭവസ്ഥലത്ത് തന്നെ വെടിവെച്ചു കൊന്നു എന്നതായിരുന്നു മറ്റൊരു പ്രമുഖ വ്യാജവാർത്ത. എന്നാൽ പ്രതിയെ ജീവനോടെ പിടികൂടിയതാണ് യാഥാർത്ഥ്യം. റഷ്യൻ സ്റ്റേറ്റ് ചാനലായ ആർ.ടി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ എ.ഐ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിക്ക് ഇസ്രായേൽ ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളും പ്രചരിപ്പിച്ചു.
യാഥാർത്ഥ്യത്തേക്കാൾ ഉപരിയായി തങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം സത്യമെന്ന് കരുതി പ്രചരിപ്പിക്കുന്ന പ്രവണത ജനങ്ങളിൽ വർധിച്ചിരിക്കുകയാണെന്ന് മിഷിഗൺ സർവകലാശാലയിലെ പ്രൊഫസർ ക്ലിഫ് ലാംപെ അഭിപ്രായപ്പെട്ടു. അതേസമയം, ഹോട്ടലിൽ വച്ചു നടന്ന ആക്രമണത്തെ വൈറ്റ് ഹൗസ് വളപ്പിൽ അത്യാധുനികമായ ഒരു ബോൾറൂം നിർമ്മിക്കേണ്ടതിന്റെ സുരക്ഷാ ആവശ്യകതയുമായി ബന്ധിപ്പിക്കാൻ ട്രംപ് തന്നെ ശ്രമിച്ചതും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി. സത്യം പുറത്തുവരുന്നതിന് മുൻപേ നിമിഷങ്ങൾക്കുള്ളിൽ വ്യാജവാർത്തകൾ ലോകം മുഴുവൻ പടരുന്നത് വലിയ സുരക്ഷാ ഭീഷണിയായി തുടരുകയാണ്.