
ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടം ഏർപ്പെടുത്തിയ സമ്പൂർണ്ണ ഇന്റർനെറ്റ് നിരോധനം എട്ട് ആഴ്ച പിന്നിടുന്നു. ഫെബ്രുവരി 28-ന് ടെഹ്‌റാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് രാജ്യത്ത് ഡിജിറ്റൽ സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കിയത്. ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്സ് നൽകുന്ന വിവരമനുസരിച്ച്, ഒരു രാജ്യം മുഴുവനായി നേരിടുന്ന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിരോധനമാണിത്.
തുടർച്ചയായ 1344 മണിക്കൂറുകളായി നിലനിൽക്കുന്ന ഈ ബ്ലാക്ക് ഔട്ട് ഇറാനിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയതിനൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള ആശയവിനിമയം പോലും അസാധ്യമായി. ഇറാന്റെ ക്രൂരമായ ഭരണകൂട നടപടികൾ പുറംലോകം അറിയാതിരിക്കാനാണ് ഈ നടപടിയെന്ന് വിമർശനം ഉയരുന്നുണ്ട്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ചും ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുമുള്ള തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യുഎസിന്റെ ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം ചർച്ചകൾക്കില്ലെന്നാണ് ഇറാന്റെ നിലപാട്. പകരം കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് ആഗോള വിപണിയെ വെല്ലുവിളിക്കുകയാണ് ഇറാൻ ചെയ്യുന്നത്.
അതിനിടെ, മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു ബുഷ് കടലിലെത്തിക്കഴിഞ്ഞു. ഇറാന്റെ ക്രൂഡ് ഓയിൽ കൈകാര്യം ചെയ്യുന്ന ചൈനീസ് റിഫൈനറികൾക്കും ഷിപ്പിംഗ് കമ്പനികൾക്കും മേൽ യുഎസ് പുതിയ ഉപരോധങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.