
വാഷിങ്ടൺ: അമേരിക്കയിലെ എച്ച്1ബി (H-1B) വിസ സംവിധാനത്തിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. വ്യാജ വിസകളും അഭയാർഥി കേസുകളും നിയന്ത്രിക്കുന്നതിൽ ട്രംപ് ഭരണകൂടം വലിയ വിജയം കൈവരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ബുധനാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് വാൻസ് വിസ പരിഷ്കരണങ്ങളെ പിന്തുണച്ചത്.
എച്ച്-1ബി വിസകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ട്രംപ് ഭരണകൂടം കൊണ്ടുവന്ന കർശന നിയന്ത്രണങ്ങൾ വൻ പുരോഗതിയാണ് ഉണ്ടാക്കിയതെന്ന് ജെഡി വാൻസ് പറഞ്ഞു. വിസ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറായി വർദ്ധിപ്പിച്ച നടപടിയെയും അദ്ദേഹം പിന്തുണച്ചു. അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന തദ്ദേശീയരായ യുവാക്കൾക്ക് വിദേശികളിൽ നിന്ന് കുറഞ്ഞ വേതനത്തിൽ മത്സരം നേരിടേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഈ നിയന്ത്രണങ്ങൾ എന്നാണ് വാൻസിന്റെ വാദം.
നിലവിലെ വിസ സംവിധാനം പ്രമുഖ സാങ്കേതിക കമ്പനികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തി. അമേരിക്കൻ തൊഴിലാളികളെ മറികടന്ന് കുറഞ്ഞ വേതനത്തിൽ വിദേശികളെ നിയമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടപ്പോഴും കൂടുതൽ വിസകൾക്കായി അപേക്ഷിച്ചതിനെ വാൻസ് ശക്തമായി എതിർത്തിരുന്നു.
വിസ തട്ടിപ്പിനെതിരെ സംസാരിക്കുമ്പോഴും നിയമപരമായ കുടിയേറ്റത്തെ വാൻസ് പ്രശംസിച്ചു. ഗ്രീൻ കാർഡ്
വൈകുന്നതിനെക്കുറിച്ച് ഇന്ത്യൻ വംശജയായ ഒരു വിദ്യാർത്ഥിനി ചോദിച്ചപ്പോഴാണ് അദ്ദേഹം തന്റെ കുടുംബ പശ്ചാത്തലം പരാമർശിച്ചത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകളെയാണ് താൻ വിവാഹം കഴിച്ചതെന്നും, അവർ അമേരിക്കയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുള്ളവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തട്ടിപ്പുകൾ തടയുന്നത് യഥാർത്ഥ കുടിയേറ്റക്കാർക്ക് ഗുണകരമാകുമെന്നും വാൻസ് വ്യക്തമാക്കി.